മുംബൈ: നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ മികച്ച വിജയ ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി.
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ തുടക്കത്തില്‍ പുറത്തെടുത്ത തീപ്പൊരി പ്രകടനം പഞ്ചാബിന് മികച്ച അടിത്തറ നല്‍കി. വെറും 21 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ആകെ 29 പന്തുകള്‍ നേരിട്ട ബെയര്‍സ്റ്റോ ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ഫോറും സഹിതം 66 റണ്‍സ് വാരി കളം വിട്ടു.
ശിഖര്‍ ധവാനാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി. ഭനുക രജപക്‌സ ഒരു റണ്ണുമായി മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്‍ കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. താരം 42 പന്തുകള്‍ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറും സഹിതം 70 റണ്‍സ് അടിച്ചെടുത്തു.
ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 16 പന്തില്‍ 19 റണ്‍സുമായി മടങ്ങി. ജിതേഷ് ശര്‍മ (7), ഹര്‍പ്രീത് ബ്രാര്‍ (7), രാഹുല്‍ ചഹര്‍ (2) എന്നിവര്‍ ക്ഷണം മടങ്ങി.
ബാംഗ്ലൂര്‍ നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുകള്‍ പിഴുതു മികവ് പുലര്‍ത്തി. വാനിന്ദു ഹസരങ്ക നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് അഹമദ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates