സൂറിച്ച്: ലോകകപ്പ് പോരാട്ടത്തിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള നീക്കം വിവാദമായതിനു പിന്നാലെ എതിർപ്പിനെ തുടർന്നു പിൻവലിക്കേണ്ടി വന്നത് ഫിഫ അധ്യക്ഷൻ ജിയാൻ ഇൻഫാന്റിനോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വീണ്ടും പ്രസിഡന്റായി സ്ഥാനമേൽക്കാനുള്ള മോഹത്തിൻ മേലും വിവാദം കരിനിഴൽ വീഴ്ത്തി. ഇപ്പോഴിതാ ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി അർജന്റീന, മെക്സിക്കോ ഫുട്ബോൾ അസോസിയേഷനുകളും കോൺഫെഡറേഷൻ ഓഫ് ആഫ്രിക്ക ഫുട്ബോളും രംഗത്തെത്തി.
നേരത്തെ യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ അടക്കമുള്ളവർ ഇൻഫാന്റിനോയെ എതിർത്ത് രംഗത്തെത്തിയിരുന്നു. വീണ്ടും അധ്യക്ഷ പദവിയിലെത്തുന്നത് തടയാൻ ഇൻഫാന്റിനോയെ പുറത്താക്കണമെന്ന സമീപനമാണ് ഭൂരിപക്ഷം ഫിഫ അംഗങ്ങൾക്കുമുള്ളത്.
കോൺകാകാഫിൽ അംഗമായ മെക്സിക്കോ അവരുടെ തീരുമാനത്തിനു വിരുദ്ധമായാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റായി ഇൻഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനു പിന്തുണയില്ലെന്നു യുവേഫ അടക്കമുള്ളവർ പറയുമ്പോൾ ലാറ്റിനമേരിക്കൻ സംഘടനയായ കോൺമെബോൾ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി നിൽക്കുന്നതും ശ്രദ്ധേയമാണ്. 211 അംഗങ്ങൾ വോട്ട് ചെയ്തു പുറത്താക്കുന്നതിനെ എതിർക്കില്ലെന്നും അതല്ലാതെയുള്ള പുറത്താക്കൽ നീക്കത്തെ എതിർക്കുമെന്നുമാണ് കോൺമെബോൾ പറയുന്നത്.
സമാന സമീപനമാണ് മെക്സിക്കോയും സ്വീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ചട്ടക്കൂടുകൾക്ക് പുറത്തു ചേരന്ന ഒരു നടപടിയേയും മെക്സിക്കൻ ഫെഡറേഷൻ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ഇല്ല. 211 അംഗ അസോസിയേഷനുകളുടേയും നന്മയ്ക്കായി ഫുട്ബോൾ വികസനം മുന്നോട്ടു കൊണ്ടു പോകാൻ ഇൻഫാന്റിനോ നടത്തുന്ന ആഹ്വാനത്തിനൊപ്പം തങ്ങൽ നിലകൊള്ളുന്നുവെന്നും മെക്സിക്കൻ ഫെഡറേഷൻ പറയുന്നു.
അതിനിടെ വിവാദ വിഷയങ്ങളിൽ ഫിഫ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. വാണിജ്യ അവകാശങ്ങലുടെ പങ്ക് വിൽക്കാനുള്ള നീക്കത്തിൽ പിഴവ് സംഭവിച്ചതായി ഫിഫ സമ്മതിച്ചു. ഈ വിവാദത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ച് പുനഃപരിശോധന നടത്തുമെന്നും ഫിഫ വ്യക്തമാക്കി. എന്നാൽ യുവേഫ അടക്കമുള്ളവർ ഇതംഗീകരിച്ചിട്ടില്ല.
വരുന്ന മാർച്ചിലാണ് പുതിയ ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇൻഫാന്റിനോയ്ക്കെതിരെ കരുത്തനായ എതിർ സ്ഥാനർഥി ഇതുവരെ ഉയർന്നു വന്നിട്ടില്ല. അർജന്റീന കട്ടയ്ക്ക് ഇൻഫാന്റിനോയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ കത്തയച്ചിരുന്നു. ഫിഫയുടെ കഴിഞ്ഞ 10 വർഷത്തെ പ്രശംസിച്ചാണ് കത്ത്. ലോകമെങ്ങുമുള്ള ഫുട്ബോളിന്റെ വളർച്ചയ്ക്കായി ഫിഫ പ്രവർത്തിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവാദ ഓഹരി വിൽപ്പന നീക്കത്തിൽ ഫിഫയ്ക്ക് പിഴവ് സംഭവിച്ചതായി അർജന്റീന അംഗീകരിക്കുന്നുണ്ട്.
ഇംഗ്ലണ്ട്, അൽബേനിയ, ക്രൊയേഷ്യ ഫുട്ബോൾ ഫെഡറേഷനുകൾ ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ചു. കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ഇൻഫാന്റിനോയ്ക്ക് എതിരായാണ് നിലപാടെടുത്തത്. ഇൻഫാന്റിനോയുടെ നീക്കം വെറുമൊരു ഭരണപരമായ പരാജയം മാത്രമല്ല. പ്രസിഡന്റ് പദവിയുടെ ദുരുപയോഗമാണെന്നു ഫിഫ്പ്രോ പ്രതികരിച്ചു. എന്നാൽ ഓഹരി വിൽപ്പന നിയമാനുസൃതമാണെന്നും തെറ്റുകൾ സംഭവിച്ചത് ആശവിനിമയത്തിലും നടപടിക്രമങ്ങളിലുമാണെന്നും അല്ലാതെ ഭരണഘടാന സംഘനം നടത്തിയിട്ടില്ലെന്നുമാണ് ഫിഫയുടെ നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates