എംഎസ് ധോനി X
Sports

എംഎസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 25% ഓഹരി ചോദിച്ചു? യാഥാര്‍ഥ്യം വെളിപ്പെടുത്തി ആകാശ് ചോപ്ര

ധോനി സിഎസ്‌കെയില്‍ 25 ശതമാനം ഓഹരി ആവശ്യപ്പെടുകയും പിന്നീട് അത് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഡല്‍ഹി: ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ സീസണ്‍ മുതല്‍ ഇപ്പോഴും മുന്‍ നായകന്‍ എംഎസ് ധോനിയുടെ സാന്നിധ്യമാണ് ടീമിന്റെ പ്രധാന ആകര്‍ഷണം. ഇക്കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും പാഡണിയാത്ത ധോനി തന്നെയായിരുന്നു ഐപിഎല്ലിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. അടുത്ത സീസണിലും 45കാരനായ താരം ചെന്നൈ ടീമിലുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ്, ടീമിന്റെ 25 ശതമാനം ഓഹരികള്‍ ധോനി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് ക്രിക്‌ബ്ലോഗര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ കളിക്കാരനുമായ ആകാശ് ചോപ്ര.

റിപ്പോര്‍ട്ട് തികച്ചും അവാസ്തവവും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടതുമാണെന്ന് ആകാശ് ചോപ്ര പറയുന്നു. ഐപിഎല്‍ 2027 സീസണിന്റെ റിട്ടന്‍ഷന്‍ തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്, ധോനി ആദ്യം സിഎസ്‌കെയില്‍ 25 ശതമാനം ഓഹരി ആവശ്യപ്പെടുകയും പിന്നീട് അത് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഫ്രാഞ്ചൈസി അദ്ദേഹത്തിന് 5.5 ശതമാനം ഓഹരി വാഗ്ദാനം ചെയ്തുവെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് ആകാശ് ചോപ്ര തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മതിപ്പുവില 1.7 മുതല്‍ 1.8 ബില്യന്‍ ഡോളര്‍ വരെയാണെന്ന് അടുത്തിടെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും അതുപോലുള്ളൊരു ഫ്രാഞ്ചൈസിയാണ്. അഞ്ച് കിരീടങ്ങളും ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ഫ്രാഞ്ചൈസികളുള്ള പ്രമുഖ ബ്രാന്‍ഡാണിത്. 1.8 ബില്യന്‍ ഡോളര്‍ മൂല്യമുള്ള സിഎസ്‌കെയില്‍ ധോനി 25 ശതമാനം ഓഹരി ചോദിച്ചു എന്നത് തികച്ചും അസംഭവ്യമാണ്. ആരും ആര്‍ക്കും 400 മില്യന്‍ ഡോളര്‍ വെറുതെ നല്‍കില്ല. വാസ്തവത്തില്‍, 25 ശതമാനം ഓഹരി ലഭിക്കാന്‍ നിങ്ങള്‍ അത്രയും തുക നിക്ഷേപിക്കേണ്ടി വരും. അതൊരു വിചിത്രമായ കണക്കാണ്. ഐപിഎല്‍ ടീമില്‍ ആര്‍ക്കും ആരും 25 ശതമാനം ഓഹരി സൗജന്യമായി നല്‍കില്ല' -ചോപ്ര പറഞ്ഞു.

ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന 5.5 ശതമാനം ഓഹരി പോലും വലിയൊരു തുകയാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. എങ്കിലും ഈ ചര്‍ച്ചകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ തന്റെ പക്കല്‍ ലഭ്യമല്ലാത്തതിനാല്‍ ഇതിനെ വ്യാജ വാര്‍ത്തയെന്ന് പൂര്‍ണമായി വിളിക്കുന്നില്ലെന്നും, എന്നാല്‍ ഇത്തരം ചര്‍ച്ചകളും സംഭവവികാസങ്ങളും സംശയാസ്പദമാണെന്നും, ഇത് ആസൂത്രിതമായി കെട്ടിച്ചമച്ച കഥയാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ ചരിത്രത്തില്‍ ധോനിയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെങ്കിലും, ഓഹരി പങ്കാളിത്തത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ധോനിയോ സിഎസ്‌കെ മാനേജ്മെന്റോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

MS Dhoni Wanted 25 Per Cent Stake Of CSK? Blunt Verdict Dropped On Report By Ex-KKR Star

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

ഉമ്മർ ഫൈസി മുക്കത്തിനെതിരായ സൈബർ അധിക്ഷേപം അവസാനിപ്പിക്കണം: സിപിഎം

കൊളംബോയില്‍ കൊട്ടകെട്ടി സോനല്‍ ദിനുഷ; രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര ഇന്ത്യക്ക്

'മിന്നും ഫോമിൽ വത്സൽ'; കെസിഎല്ലിൽ രണ്ടാം അർധശതകം നേടി

'അടിച്ചു മോനെ അടുത്ത 100 കോടി'; എലൈറ്റ് ക്ലബ്ബിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'