ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം / പിടിഐ ചിത്രം 
Sports

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം ; ആവേശപ്പോരില്‍ ജര്‍മ്മനിയെ തകര്‍ത്തു ; നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍

അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍  ഇന്ത്യയ്ക്ക് വെങ്കലം. ആവേശകരമായ മല്‍സരത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിങ് രണ്ടു ഗോള്‍ നേടി. 

നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയശേഷം ലഭിക്കുന്ന ആദ്യ മെഡല്‍. ഒളിംപിക്‌സില്‍ ഇന്ത്യയുടെ 12-ാം മെഡലാണിത്. എട്ടു സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇതിനുമുമ്പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടിയത്. 

അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്. തീമൂര്‍ ഒറൂസിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ നിക്കോളാസ് വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ബെനഡിക്റ്റ് ഫര്‍ക്കിലൂടെ ജര്‍മനി 3-1 ന് ആധിപത്യം നേടി. 

എന്നാല്‍ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. പെനാല്‍റ്റി കോര്‍ണര്‍ ഗോള്‍പോസ്റ്റിലേക്ക് രൂപീന്ദര്‍പാല്‍ തിരിച്ചുവിട്ടെങ്കിലും ഗോളി തട്ടിത്തെറിപ്പിച്ചു. പന്ത് എത്തിയത് ഹാര്‍ദിക് സിങ്ങിനടുത്ത്. അനായാസം പന്ത് വലയിലെത്തിച്ച് ഹാര്‍ദിക് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 

തൊട്ടടുത്ത നിമിഷം പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ സമനിലയിലെത്തിച്ചു. ഇതോടെ മല്‍സരം ആവേശക്കൊടുമുടിയിലായി. മൂന്നാം ക്വാര്‍ട്ടറില്‍ രൂപീന്ദര്‍പാല്‍ സിങ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് രൂപീന്ദര്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്.

പിന്നാലെ സിമ്രാന്‍ജിത് സിങ് ഇന്ത്യയുടെ അഞ്ചാമത്തെ ഗോളും കണ്ടെത്തി. സിമ്രാന്‍ജിത്തിന്റെ രണ്ടാം ഗോളാണിത്. നാലാം ക്വാര്‍ട്ടറില്‍ എല്ലാം മറന്നുപൊരുതിയ ജര്‍മ്മനി ലൂക്കാസ് വിന്‍ഡ്‌ഫെഡറിലൂടെ ഒരു ഗോള്‍ കൂടി മടക്കി. ഇതോടെ സ്‌കോര്‍ 5-4 ലെത്തി. അവസാന നിമിഷങ്ങളില്‍ ജര്‍മ്മനി ഗോള്‍ മടക്കാന്‍ നടത്തിയ പ്രത്യാക്രമണങ്ങളെ മനസാന്നിധ്യത്തോടെ ചെറുത്ത ഗോളി ശ്രീജേഷിന്റെ മികവാണ് ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം സമ്മാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT