കൊളംബോ: ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയാൽ ഏതു വിധേനയും റൺസ് കണ്ടെത്തുക എന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ സവിശേഷതയാണ്. തന്റെ വേറിട്ട ശൈലികൾ കൊണ്ട് ആരാധകരെ രസിപ്പിക്കുന്നതിലും പന്ത് മുന്നിലാണ്. കൊളംബോയിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ബാറ്റ് കൊണ്ടു മാത്രമല്ല താരം ക്രീസിൽ നിന്ന് ഫുട്ബോൾ കളിച്ചു ആരാധകരെ അമ്പരപ്പിച്ചു!
രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ വൈഡ് ലൈനിലൂടെ കടന്നു പോയ പന്തുകൾ നേരിടാൻ ബാറ്റിനു പകരം ഋഷഭ് പന്ത് കാൽ ഉപയോഗിച്ചതാണ് ശ്രദ്ധേയമായത്. ബാറ്റ് കൊണ്ടു ഒരു ശ്രമവും നടത്താതെ താരം വലതു കാൽ കൊണ്ട് പന്ത് പിന്നിലേക്ക് തട്ടിയിട്ടതാണ് കൗതുകമായത്. ഇതിന്റെ വിഡിയോ അതിവേഗം വൈറലായി മാറുകയും ചെയ്തു.
മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കാര്യമായി തിളങ്ങാൻ പന്തിന് സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ പക്ഷേ കരുതലോടെയാണ് താരം ബാറ്റ് ചെയ്തത്. നേരിട്ട ആദ്യ 21 പന്തുകളിൽ ഒരു റൺസ് പോലും പന്ത് നേടിയില്ല. പന്തിന്റെ ഈ മെല്ലെപ്പോക്ക് ഡ്രസിങ് റൂമിലിരുന്നു കളി വീക്ഷിച്ചിരുന്ന മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.
എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ശേഷം പന്ത് തന്റെ സ്വാഭാവിക ശൈലിയിലേക്ക് കടക്കുകയും ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കുകയും ചെയ്തു. ലങ്കൻ ബൗളർമാരായ കേശവ് നുവാന്ത, ദിലും സുദീര എന്നിവരുടെ പന്തുകളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിട്ട പന്ത് മൂന്ന് കൂറ്റൻ സിക്സുകളാണ് പറത്തിയത്.
അതിനിടെയാണ് പന്ത് തന്റെ ഫുട്ബോൾ സ്കിലും ഒരുവേള മൈതാനത്ത് പുറത്തെടുത്തത്. വൈഡ് വന്ന പന്തുകളെ വെറുതെ വിടുന്നതിനു പകരമാണ് ഇത്തരത്തിൽ താരം കൽ കൊണ്ട് തട്ടിമാറ്റിയത്. ഇത് മൈതാനത്ത് ആകെ ചിരിപടർത്തുന്ന രംഗമായി മാറുകയും ചെയ്തു. മത്സരത്തിൽ 68 പന്തുകൾ നേരിട്ട് 28 റൺസാണ് പന്ത് സ്വന്തമാക്കിയത്. 3 സിക്സും ഒരു ഫോറും സഹിതമായിരുന്നു ബാറ്റിങ്.
മത്സരം ഇന്ത്യ 6 വിക്കറ്റിനു വിജയിച്ചിരുന്നു. ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു. ആത്മവിശ്വാസത്തോടെ ഒന്നാം ടെസ്റ്റിനു ഇറങ്ങാനുള്ള ഊര്‍ജവും ഇന്ത്യ ജയത്തിലൂടെ സംഭരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates