മെല്‍ബണ്‍: ഒരു കാലത്ത് കാവ്യാത്മക ടെന്നീസുമായി കളം വാണ വിഖ്യാത സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനിറങ്ങി! 2022ല്‍ വിരമിച്ച ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫെഡറര്‍ റാക്കറ്റുമായി കളത്തിലെത്തിയത്.
ലോക 12ാം റാങ്ക് താരം കാസ്പര്‍ റൂഡുമായി സ്വിസ് ഇതിഹാസം പരിശീലന മത്സരം കളിച്ചു. 2026ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടങ്ങള്‍ 18 മുതല്‍ തുടങ്ങാനിരിക്കെ പ്രദര്‍ശന മത്സരമെന്ന നിലയിലാണ് ഫെഡറര്‍ വിഖ്യാതമായ റോഡ് ലേവര്‍ അരീനയില്‍ വീണ്ടും കളിക്കാനിറങ്ങിയത്. 44ാം വയസിലും അദ്ദേഹത്തിന്റെ ഉള്ളിലെ ടെന്നീസ് പ്രതിഭയുടെ ആഴവും പരപ്പും ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു. മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോൾ വിജയം ഫെഡറർക്കൊപ്പം നിൽക്കുകയും ചെയ്തു.
പഴയ കിടിലന്‍ എയ്‌സുകളും ബാക്ക് ഹാന്‍ഡ് ഷോട്ടുകളും ഒരിക്കല്‍ കൂടി ആരാധകര്‍ ലൈവായി കണ്ടു. സ്വിസ് മാസ്റ്ററുടെ കളി ലൈവ് കാണാന്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
മെല്‍ബണ്‍ പാര്‍ക്കില്‍ ആറ് തവണ കിരീടം ഉയര്‍ത്തിയ താരമാണ് ഫെഡറര്‍. 2004, 2006, 2007, 2010, 2017, 2018 വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്റെ കിരീട നേട്ടം. 2018ലാണ് അവസാന കിരീട നേട്ടം. ഫൈനലില്‍ മരിന്‍ സിലിചിനെ വീഴ്ത്തിയാണ് ഫെഡറര്‍ കിരീടം നേടിയത്.
2017ലെ ഫൈനലായിരുന്നു ഏറ്റവും ശ്രദ്ധേയം. എതിരാളിയായി വന്നത് സാക്ഷാല്‍ റാഫേല്‍ നദാല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീരമായൊരു പോരാട്ടമാണ് അന്ന് അരങ്ങേറിയത്. കൊണ്ടും കൊടുത്തുമായിരുന്നു കളത്തിലെ എക്കാലത്തേയും വലിയ എതിരാളികളും കളത്തിനു പുറത്തെ ആത്മ മിത്രങ്ങളുമായ ഫെഡറര്‍- നദാല്‍ അന്നു പരസ്പരം പോരാടിയത്. മത്സരം 6-4, 3-6, 6-1, 3-6, 6-3 എന്ന നിലയിലാണ് കത്തിക്കയറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates