ചെന്നൈ: സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട് ഇന്ത്യയുടെ മലയാളി ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ക്രിക്കറ്റിൽ നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുള്ള ചേട്ടൻ- ലാലേട്ടൻ സംഗമം. മോഹൻ ലാലിനൊപ്പം ഒരു വാഹനത്തിൽ ഇരുന്നുള്ള സഞ്ജുവിന്റെ സെൽഫിയാണ് ശ്രദ്ധേയമായത്. താരത്തിന്റെ ഓഫീഷ്യൽ ഇൻസ്റ്റ അക്കൗണ്ടായ ടീം സാസംൺ പോസ്റ്റ് ചെയ്ത ഫോട്ടോ സഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി വീണ്ടും പങ്കിടുകയായിരുന്നു. സഞ്ജുവാണ് സെൽഫി പകർത്തുന്നത്.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം താരം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. സിംബാബ്‍വെക്കെതിരായ ടീമിൽ സഞ്ജു ഇടംപിടിച്ചിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്. അതിനായുള്ള ഒരുക്കത്തിനിടെയാണ് താരത്തിന്റെ ശ്രദ്ധേയ ഇൻസ്റ്റഗ്രാം സ്റ്റോറി.
കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ് അതേസമയം ആരാധകരിൽ വലിയ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. ‘വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്’ എന്നായിരുന്നു ടീം സാംസൺ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. സഞ്ജു സാംസൺ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണോ എന്നൊരു സംശയവും ആരാധകർ സെൽഫി കണ്ട് ചോദിച്ചിക്കുന്നുണ്ട്.
ഈ പോസ്റ്റ് തന്റെ സ്റ്റോറിയായി പങ്കിട്ട് സഞ്ജു കുറിച്ചു.
‘ഗോട്ട്, ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞത് തികച്ചും സവിശേഷമായ ഒരു അനുഭവമാണ്‘. സഞ്ജുവിന്റെ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ചേട്ടൻ ആൻഡ് ഏട്ടൻ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ഇരുവരും തമ്മിലുള്ള സെൽഫി മറ്റൊരു കൗതുകത്തിനും കാരണമാണ്. കഴിഞ്ഞ വർഷം സ്വയം മോഹൻലാലിനോടു ഉപമിച്ച് സഞ്ജു നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ബാറ്റിങ് ഓർഡറുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് താൻ ഏത് റോളും ചെയ്യുമെന്നു സഞ്ജു ലാലേട്ടനുമായി താരതമ്യം ചെയ്തു നടത്തിയത്. അഭിമുഖത്തിൽ സഞ്ജു മോഹൻലാൽ സാംസൺ എന്നാണ് മലയാളി താരം സ്വയം വിശേഷിപ്പിച്ചത്.
ഏഷ്യാകപ്പിലെ ഇന്ത്യ– ബംഗ്ലദേശ് സൂപ്പർ ഫോർ മത്സരത്തിനു മുൻപ്, കമന്റേറ്റർ കൂടിയായ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിലാണ് സഞ്ജുവിന്റെ വാക്കുകൾ. ബാറ്റിങ് ഓർഡറിൽ ഏതു പൊസിഷനിൽ ഇറങ്ങാനാണ് താത്പര്യമെന്നായിരുന്നു ചോദ്യം.
‘നിങ്ങൾക്ക് ലാലേട്ടനെ അറിയില്ലേ, ഞങ്ങളുടെ സ്വന്തം മോഹൻലാൽ. ഈയടുത്ത് അദ്ദേഹത്തിന് ദേശീയതലത്തിൽ ഒരു വലിയ പുരസ്കാരം ലഭിച്ചിരുന്നു. 40 വർഷത്തിലേറെയായി അദ്ദേഹം സിനിമയിലുണ്ട്. ഞാനാകട്ടെ 10 വർഷത്തോളമായി ഇന്ത്യൻ ടീമിനൊപ്പവും. എപ്പോഴും നായക വേഷം തന്നെ ചെയ്യണമെന്ന് എനിക്ക് വാശിയില്ല. ചിലപ്പോൾ വില്ലന്റെ റോൾ, ചിലപ്പോൾ ജോക്കറുടെ റോൾ അങ്ങനെ ഏതു വേഷവും ചെയ്യാൻ ഞാൻ തയാറാണ്. ഓപ്പണിങ് പൊസിഷനിൽ ഞാൻ നന്നായി കളിച്ചു എന്നതിനാൽ അവിടെ തന്നെ തുടരണമെന്ന് നിർബന്ധമില്ല. എല്ലാ പൊസിഷനും പരീക്ഷിക്കാൻ തയാറാണ്. ചിലപ്പോൾ നല്ലൊരു വില്ലനായും എനിക്കു തിളങ്ങാൻ സാധിച്ചാലോ’– പുഞ്ചിരിയോടെ സഞ്ജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates