

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ രണ്ടാം ദിനത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 460 റൺസ് അടിച്ചെടുത്തപ്പോൾ അതിൽ നിർണായകമായത് മലയാളി താരം ദേവ്ദത്ത് പടിക്കൽ നേടിയ 167 റൺസായിരുന്നു. താരത്തിന്റെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഗാലെയിൽ പിറന്നത്. 230 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് താരം 167ൽ എത്തിയത്. കന്നി ശതക നേട്ടത്തിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. കഴിഞ്ഞ രണ്ട് വർഷമായി താൻ ഈയൊരു നിമിഷത്തിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നുവെന്ന് പടിക്കൽ വ്യക്തമാക്കി.
'ഞാൻ ഈ നിമിഷം സ്വപ്‍നം കണ്ടിട്ടുണ്ട്. എനിക്ക് അവസരം ലഭിക്കുമ്പോൾ ഇതുപോലെ സവിശേഷമായ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഉറപ്പാക്കാൻ കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അത് ഫലവത്തായതിൽ ഞാൻ ഹാപ്പിയാണ്.'
മഴ കാരണം രണ്ടാം ദിവസം നാലര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. പിന്നീട് തുടരെ കാലാവസ്ഥാ വ്യതിയാനങ്ങളും മത്സരത്തെ ബാധിച്ചു. ഈ പ്രതികൂല സാഹചര്യങ്ങളെ എല്ലാം സമർഥമായി നേരിട്ട് ക്ലാസിക്ക് ഇന്നിങ്സാണ് താരം പുറത്തെടുത്തത്.
ശ്രീലങ്കയെ രണ്ട് ദിവസമായി വെള്ളം കുടിപ്പിച്ച ദേവ്ദത്തിനെ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് പുറത്താക്കുന്നത്. ക്രീസ് വിട്ട് കളിക്കാൻ ശ്രമിച്ച പടിക്കലിന്റെ നീക്കം മുൻകൂട്ടി കണ്ട ജയസൂര്യ പന്ത് വേഗത്തിലും ഫ്ലാറ്റായും ഓഫ് സ്റ്റംപിനു പുറത്തേക്ക് എറിഞ്ഞു. പന്ത് കണക്കാക്കുന്നതിൽ പടിക്കലിനു പിഴച്ചു. വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല കൃത്യസമയത്തു തന്നെ സ്റ്റംപിങ് നടത്തി ദേവ്ദത്തിനെ മടക്കുകയായിരുന്നു. സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് താരത്തെ വരവേറ്റത്.
സ്പിൻ കുരുക്ക് അഴിച്ചത് ഇങ്ങനെ
സ്പിൻ ബൗളിങിൽ ഇന്ത്യ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ദേവ്ദത്ത് ടീമിലേക്ക് തിരിച്ചെത്തിയത്. ലങ്കൻ സ്പിൻ തന്ത്രത്തെ താരം ഫലപ്രദമായി തന്നെ നേരിട്ടു. ആത്മവിശ്വാസത്തോടെ മികച്ച ഫൂട്ട്‍വർക്ക് നിലനിർത്തി ആക്രമണോത്സുക ഷോട്ടുകൾക്ക് മടിക്കാതെ പടിക്കൽ ക്ലാസിക്ക് ബാറ്റിങാണ് പുറത്തെടുത്തത്.
'സ്പിൻ ബൗളിങിനെ നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടാകണം. അതു പ്രധാനമാണ്. ബൗളർമാരിൽ ഇത് സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് കളിക്കാനാണ് കഴിഞ്ഞ ഒരു വർഷമായി ഞാൻ ശ്രമിച്ചത്. വ്യക്തതയും ആത്മവിശ്വാസവുമാണ് എന്റെ ഷോട്ടുകൾ മികച്ചതാക്കിയത്. സെഞ്ച്വറി നേടിയ ശേഷമുള്ള അടുത്ത 20, 30 പന്തുകൾ ഏറ്റവും നിർണായകമാണ്. ആ സമയത്ത് പൂർണ ഏകാഗ്രത നിലനിർത്തുക എന്നത് പ്രധാനമാണ്. അതിലും സംതൃപ്തിയുണ്ട്'- താരം വ്യക്തമാക്കി.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പടിക്കലിന്റെ ഉത്തരം ഇങ്ങനെ-
'അങ്ങനെ ഒന്നുമില്ല. എനിക്ക് നല്ല ക്ഷീണമുണ്ട്. അതിനാൽ നേരെ പോയി ഉറങ്ങാൻ കിടക്കുകയാണ് അടുത്ത പരിപാടി.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates