ന്യൂഡല്‍ഹി: ഇതിഹാസ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 30 അംഗ പ്രാഥമിക സംഘത്തിലേക്കാണ് മുന്‍ നായകന്‍ തിരിച്ചെത്തിയത്. സിംഗപ്പുരിനെതിരായ പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ ബംഗളൂരുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ പോരാട്ടങ്ങള്‍ ഒക്ടോബർ 9നും 14നുമായാണ് അരങ്ങേറുന്നത്.
ടീമില്‍ 6 മലയാളി താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ്, വിബിന്‍ മോഹനന്‍, മുന്നേറ്റ താരങ്ങളായ മുഹമ്മദ് സനാന്‍, മുഹമ്മദ് സുഹൈല്‍, പ്രതിരോധ താരം മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലെത്തിയത്.
കാഫ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് പരിശീലകന്‍ ഖാലിദ് ജമീല്‍ 30 അംഗ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഛേത്രി തീരുമാനം മാറ്റി ടീമില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ മനോലോ മാര്‍ക്വേസ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം പരിശീലക സ്ഥാനത്തെത്തിയ ഖാലിദ് ജമീല്‍ കാഫ നേഷന്‍സ് കപ്പിനുള്ള ടീമിലേക്ക് ഛേത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് ടീമിലേക്ക് വീണ്ടും പരിഗണിച്ചിരിക്കുന്നത്.
കാഫ നേഷന്‍സ് കപ്പിനുള്ള ടീമിലേക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളെ വിട്ടുകൊടുത്തിരുന്നില്ല. എന്നാല്‍ പുതിയ ടീമില്‍ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ ടീമുകളിലെ ചില താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ സംഘത്തിലേക്ക് ഇവരെ തിരഞ്ഞെടുത്താല്‍ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തിനു ശേഷം താരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തും.
5 താരങ്ങളെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2 പേര്‍ അണ്ടര്‍ 23 ടീം അംഗങ്ങളാണ്. 3 പേര്‍ സീനിയര്‍ താരങ്ങളും.
ഇന്ത്യന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: അമരിന്ദര്‍ സിങ്, ഗുര്‍മീത് സിങ്, ഗുര്‍പ്രീത് സിങ് സന്ധു.
പ്രതിരോധം: അന്‍വര്‍ അലി, ബികാഷ് യുംനം, ചിംഗ്‌ലസേന സിങ്, ഹമിംഗതന്‍മാവിയ റാല്‍റ്റെ, മുഹമ്മദ് ഉവൈസ്, പ്രേംവീര്‍, രാഹുല്‍ ഭകെ, റിക്കി ഹോബം, റോഷന്‍ സിങ്.
മധ്യനിര: ആഷിഖ് കുരുണിയന്‍, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്‌സന്‍ സിങ്, ജിതിന്‍ എംഎസ്, ലൂയീസ് നിക്‌സന്‍, മഹേഷ് സിങ്, മുഹമ്മദ് അയ്മാന്‍, നിഖില്‍ പ്രഭു, സുരേഷ് സിങ്, വിബിന്‍ മോഹനന്‍.
മുന്നേറ്റം: ഇര്‍ഫാന്‍ യദ്‌വാദ്, ലില്ലിയന്‍സുല ചാംഗതെ, മന്‍വീര്‍ സിങ് ജൂനിയര്‍, മുഹമ്മദ് സനാന്‍, മുഹമ്മദ് സുഹൈല്‍, പ്രതിപ് ഗോഗോയ്, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates