സിഡ്നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തത്. മോശം ഫോമിലുള്ള മൂന്നാം നമ്പർ ബാറ്റർ മർനസ് ലാബുഷെയ്ൻ തിരിച്ചടികൾ നേരിട്ടിട്ടും ടീമിൽ സ്ഥാനം നിലനിർത്തി. ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയിലെത്തുന്ന ഓസ്‌ട്രേലിയൻ ടീം മൂന്ന് ഏകദിന മത്സരങ്ങൾക്ക് ശേഷം ഒക്ടോബറിലാണ് ടെസ്റ്റ് പരമ്പര കളിക്കുന്നത്.
ഏകദിന ടീമിൽ നിന്നു ലാബുഷെയ്നെ നേരത്തെ പുറത്താക്കിയിരുന്നു. ടെസ്റ്റിലെ മോശം ഫോം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ആവർത്തിച്ചാൽ താരത്തിന്റെ റെഡ‍് ബോൾ ക്രിക്കറ്റിലെ സാന്നിധ്യവും അവസാനിക്കും. ടീമിൽ മറ്റാരേക്കാളും പരമ്പര ഏറെ നിർണായകമാകുന്നതും ലാബുഷെയ്നു തന്നെ. 2023 ജൂലൈയ്ക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാകാതെ ഫോം ഔട്ടായ ലാബുഷെയ്‌നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലും മോശം പ്രകടനമാണ് ലാബുഷെയ്ൻ കാഴ്ചവെച്ചത്. എന്നാൽ അനുഭവസമ്പത്തും കഴിവിലും വിശ്വസിച്ച് സെലക്ടർമാർ താരത്തിന് വീണ്ടും അവസരം നൽകുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇല്ലാതിരുന്ന പഞ്ചാബ് കിങ്സ് താരം കൂപ്പർ കോണോലി, പേസർ മൈക്കൽ നെസർ, സ്പിന്നർ മാത്യു കുഹ്നെമാൻ എന്നിവർ ടീമിലേക്ക് തിരിച്ചെടുത്തി. അതേസമയം, ഓപ്പണിങ് താരം ജെയ്ക് വെതറാൾഡിനെ ഒഴിവാക്കി. 2018ലെ വിവാദ പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.
പേസ് ബൗളിങ് നിരയെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് നയിക്കുന്നത്. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, സ്കോട്ട് ബോളണ്ട് മൈക്കൽ നെസർ എന്നിവരാണ് മറ്റ് പേസർമാർ. നതാൻ ലിയോണും മാത്യു കുഹ്നെമാനുമാണ് സ്പിന്നർമാർ. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മർനസ് ലാബുഷെയ്ൻ, മാത്യു റെൻഷോ എന്നിവരാണ് പ്രധാന ബാറ്റർമാർ. അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.
ഓസ്‌ട്രേലിയ ടെസ്റ്റ് ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കൂപ്പർ കോണോലി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, നതാൻ ലിയോൺ, മൈക്കൽ നെസർ, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates