ധാംബുള്ള: കഴിഞ്ഞ ദിവസം അരങ്ങേറിയ ഇന്ത്യ എ- ശ്രീലങ്ക എ ടീമുകളുടെ പോരാട്ടത്തിനിടെ നടകീയ സംഭവങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നു. സൂപ്പർ ഓവറിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ താരങ്ങൾ തമ്മിൽ കൈയാങ്കളി വരെ അരങ്ങേറി. അതിനിടെ മൈതാനം വിടാനൊരുങ്ങിയ കൗമാര താരം വൈഭവ് സൂര്യവംശി പെട്ടെന്ന് പ്രകോപിതനാകുകയും ലങ്കൻ താരത്തെ പിടിച്ചുതള്ളുന്ന സംഭവവും ഗ്രൗണ്ടിൽ അരങ്ങേറി. ഇപ്പോൾ ഈ സംഭവത്തിന്റെ പിന്നിലെ കാരണങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ശ്രീലങ്കൻ താരമായ വിഷൻ ഹലംബാഗെയുടെ ഇടപെടലുകളാണ് വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ‘കളി കഴിഞ്ഞു, വീട്ടിൽ പോകൂ’ തുടങ്ങിയ പരാമർശങ്ങൾ ലങ്കൻ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും അതിനെ തുടർന്നാണ് വൈഭവ് പിടിച്ചു തള്ളാനൊരുങ്ങിയതെന്നുമാണ് വിവരം. മറ്റ് താരങ്ങളും മാച്ച് ഒഫീഷ്യലുകളും പെട്ടെന്ന് തന്നെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സൂപ്പർ ഓവറിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് വൈഭവും ലങ്കൻ താരങ്ങളും തമ്മിലുള്ള കൈയാങ്കളി അരങ്ങേറിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 16 റൺസ് നേടി. തുടർന്ന് ബാറ്റിങിന് ഇറങ്ങിയ വൈഭവ് സൂര്യവംശിയ്ക്കും സൂര്യാംശ് ഷെഡ്‌ജെയ്ക്കും 9 റൺസ് നേടാൻ കഴിഞ്ഞുള്ളു. ഇതോടെ മത്സരത്തിൽ ശ്രീലങ്ക വിജയം സ്വന്തമാക്കി. തുടർന്നാണ് നാടകീയ സംഭവങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറിയത്. ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ശ്രീലങ്കൻ താരങ്ങൾ വൈഭവ് സൂര്യവംശിയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂപ്പർ ഓവറിന് മുമ്പുതന്നെ നാടകീയത തുടങ്ങിയിരുന്നു. വെളിച്ചം കുറയുന്നതു കൊണ്ട് സൂപ്പർ ഓവർ നടത്തുന്നത് സംബന്ധിച്ച് അമ്പയർമാർക്കിടയിൽ ആശയക്കുഴപ്പവും ഉണ്ടായിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ ഉടൻതന്നെ ഗ്രൗണ്ടിലെ അമ്പയർമാരെ സമീപിക്കുകയും സൂപ്പർ ഓവർ നടത്താൻ ശക്തമായി വാദിക്കുകയും ചെയ്തു.
അവിടെയും വിവാദങ്ങൾ അവസാനിച്ചില്ല. ശ്രീലങ്ക എ അവരുടെ സൂപ്പർ ഓവർ പൂർത്തിയാക്കിയതിന് ശേഷം നോ ബോൾ വിളിച്ച അമ്പയർമാരുടെ തീരുമാനം തിലക് വർമയെ അതൃപ്തനാക്കി. ഓവറിലെ അവസാന പന്തിൽ അരക്കെട്ടിന് മുകളിലൂടെ എറിഞ്ഞ ഫുൾ ടോസ് ബോളാണ് വിവാദമായത്. അമ്പയർമാർ നോ ബോൾ എന്ന് വിളിക്കുമ്പോഴേക്കും കളിക്കാർ മൈതാനം വിട്ടിരുന്നു. വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. തിലക് ഒരിക്കൽകൂടി അമ്പയർമാരെ സമീപിച്ച് തീരുമാനത്തെക്കുറിച്ച് വ്യക്തത തേടി നീണ്ട ചർച്ചയിൽ ഏർപ്പെട്ടു. പിന്നീട് ഒരു പന്തുകൂടി എറിഞ്ഞു. ഇതും സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates