Vaibhav Sooryavanshi x
Sports

'454.55', സ്ട്രൈക്ക് റേറ്റ് കണ്ടാൽ തന്നെ 'കിളി പാറും'; 11 പന്തിൽ 'തല്ലിത്തീർത്ത്' വൈഭവ്!

തകർന്നത് 21 വർഷം പഴക്കമുള്ള ലോക റെക്കോർഡ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ധാംബുള്ള: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി തുടരുകയാണ്. ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ 21 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് വൈഭവ് വെട്ടിത്തിളങ്ങിയത്. വെറും 11 പന്തുകൾ മാത്രമെടുത്ത് താരം അതിവേ​ഗ അർധ സെഞ്ച്വറി നേടി!

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറിയെന്ന ലോക റെക്കോർഡ് ഇനി വൈഭവിന്റെ പേരിൽ. 2005ൽ ലങ്കൻ താരം കൗശല്യ വീരരത്നെ കുറിച്ച 12 പന്തിലെ അർധ സെഞ്ച്വറിയെന്ന 21 വർഷം പഴക്കമുള്ള റെക്കോർഡാണ് 15കാരൻ ധാംബുള്ളയുടെ മണ്ണിൽ വച്ചുതന്നെ തല്ലുമാല തീർത്ത് തകർത്തെറിഞ്ഞത്. 454.55 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് ആ അര്‍ധ സെഞ്ച്വറി ബാറ്റിങ് പ്രകടനം.

ഇത്തവണയും താരത്തിനു സെഞ്ച്വറി നേടാൻ സാധിച്ചില്ലെന്ന നിരാശ ബാക്കിയുണ്ട്. 29 പന്തിൽ 8 സിക്സും 10 ഫോറും സഹിതം വൈഭവ് 94 റൺസെടുത്തു മടങ്ങി. അല്ലെങ്കിൽ മറ്റൊരു റെക്കോർഡ‍ിനൊപ്പവും എത്താൻ‌ വൈഭവിന് അവസരമുണ്ടായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ജേക്ക് ഫ്രേസർ മക്ഗുർഗ് സ്ഥാപിച്ച 29 പന്തിലെ അതിവേഗ സെഞ്ച്വറി എന്ന ലോക റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ് നഷ്ടമായത്.

കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങളുമായുണ്ടായ തര്‍ക്കങ്ങളുടെയും മോശം ഫോമിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സൂര്യവംശി കൃത്യമായ മറുപടിയാണ് ഫൈനലില്‍ ലങ്കയ്ക്ക് നല്‍കിയത്. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ലങ്കന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച വൈഭവ്, മുഹമ്മദ് ഷിരാസ് എറിഞ്ഞ മൂന്നാം ഓവറില്‍ 3 സിക്സറുകളും 2 ഫോറുകളുമടക്കം 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ദുലാജ് സമുദിതയുടെ ഓവറില്‍ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തിയാണ് താരം 11 പന്തില്‍ തന്റെ റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഐപിഎൽ 2026ൽ 16 മത്സരങ്ങളിൽ നിന്ന് 237.31 എന്ന അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റിൽ 72 സിക്സറുകൾ ഉൾപ്പെടെ 776 റൺസ് വാരിക്കൂട്ടി ഇടം കൈയൻ ഓപ്പണർ സീസണിലെ താരമായി. തൊട്ടുപിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ സീനിയർ ടി20 ടീമിലേക്കും വൈഭവ് എത്തി.

സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡും തകർത്താണ് 15കാരൻ സീനിയർ ടീമിലേക്ക് വരുന്നത്. 1989ൽ പാകിസ്ഥാനെതിരെ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ അരങ്ങേറിയതെങ്കിൽ വൈഭവ് 15ാം വയസിൽ തന്നെ ഇന്ത്യൻ ടീമിൽ എത്തി. വരുന്ന പരമ്പരയിൽ പ്ലയിങ് ഇലവനിൽ എത്തിയാൽ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി വൈഭവിന് സ്വന്തമാകും. വാഷിങ്ടൻ സുന്ദറിന്റെയും സച്ചിന്റെയും റെക്കോർഡുകൾ ഈ കൗമാരക്കാരന് മുന്നിൽ അന്ന് വഴിമാറും.

Vaibhav Sooryavanshi revenge arc: India A routed Sri Lanka A in the final of the tri-nation series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

'ബജറ്റിലെ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ'; വാഗ്ദാന ലംഘനം, മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍

വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്

സ്ത്രീകള്‍ എന്ന നിലയില്‍ പരാജയം ഉണ്ടായിട്ടില്ല, ചില അംഗങ്ങള്‍ കാരണം അമ്മയ്ക്ക് ചീത്തപ്പേരുണ്ടായി: ജഗദീഷ്

വൈഭവിന്റെ 'തല്ലുമാല'! ലങ്കന്‍ വീര്യം ചോര്‍ത്തി, കിരീടം പിടിച്ചെടുത്ത് ഇന്ത്യ