ദുബൈ: ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ് പട്ടിക പുറത്തു വന്നപ്പോൾ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‍ലി അഞ്ച് വർഷങ്ങൾക്കു ശേഷം ഒന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ പട്ടിക പുറത്തിറക്കിയപ്പോൾ ഐസിസിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ആരാധകർ ചൂണ്ടിക്കാട്ടി. ആരാധകർ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ഐസിസി തിരുത്തുകയും ചെയ്തു.
ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നു വിരമിച്ച കോഹ്‍ലി ആഭ്യന്തര, അന്താരാഷ്ട്ര പോരാട്ടങ്ങളിൽ മിന്നും ഫോമിലാണ്. ഇതോടെയാണ് 37കാരനായ താരം വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തിയത്.
കോഹ്‍ലി ഒന്നാം റാങ്കിൽ 825 ദിവസം തുടർന്നു എന്നായിരുന്നു ഐസിസിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഏറ്റവും അധികം ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് കോഹ്‍ലിക്കാണ്. എന്നാൽ സൂപ്പർ താരം 825 ദിവസമല്ല 1547 ദിവസം ഒന്നാം സ്ഥാനത്തു തുടർന്ന താരമാണെന്നു ആരാധകർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അമളി പറ്റിയത് ഐസിസി തിരിച്ചറിഞ്ഞത്. പിന്നീട് പട്ടിക പുതുക്കി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഏകദിന ബാറ്റർമാരിൽ ഒന്നാം റാങ്കിൽ തുടർന്ന താരം. അദ്ദേഹം 2306 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നു. രണ്ടാം സ്ഥാനത്തും മറ്റൊരു വിൻഡീസ് ഇതിഹാസം തന്നെ. 2079 ദിവസം ഒന്നാം റാങ്ക് നിലനിർത്തിയ ബ്രയാൻ ലാറ. ഈ പട്ടികയിൽ കോഹ്‍ലി 1547 ദിവസവുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
24ാം വയസിലാണ് കരിയറിൽ ആദ്യമായി കോഹ്‍ലി ഒന്നാം റാങ്കിലെത്തിയത്. ഇത്തവണ ഒന്നാം റാങ്കിലെത്തിയതടക്കം കരിയറിൽ 11ാം തവണയാണ് താരം നേട്ടത്തിലെത്തുന്നത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പിന്തള്ളിയാണ് കോഹ്‍ലി അഞ്ച് വർഷങ്ങൾക്കു ശേഷം റാങ്കിങിൽ തലപ്പത്തെത്തിയത്. രോഹിത് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് രണ്ടാം റാങ്കിലേക്ക് കയറിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തും ശ്രേയസ് അയ്യർ പത്താം സ്ഥാനത്തും ഉണ്ട്. ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ചു എന്നതും ഇത്തവണത്തെ ഏകദിന ബാറ്റർമാരുടെ റാങ്കിങ് സവിശേഷതയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates