കൊൽക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഇതിഹാസ താരങ്ങളും മുൻ നായകൻമാരുമായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും അപ്രതീക്ഷിതമായാണ് വിരമിച്ചത്. ഇരുവരുടേയും വിരമിക്കൽ പ്രഖ്യാപനം ആരാധകരിൽ വലിയ അമ്പരപ്പുമുണ്ടാക്കി. പെട്ടെന്നുള്ള ഇരുവരുടേയും തീരുമാനത്തിനു പിന്നിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറാണെന്നു അന്നേ ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ഗംഭീർ. കൊൽക്കത്തയിൽ നടന്ന റെവ്സ്പോർട്സ് കോൺക്ലേവിൽ സംസാരിക്കവേയാണ് ഗംഭീർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. എന്നാൽ മുഖ്യ പരിശീലകൻ പരോക്ഷമായി മാത്രമേ വിഷയത്തെ അഡ്രസ് ചെയ്തുള്ളു എന്നതും ശ്രദ്ധേയമാണ്.
പരിശീലകനായി ചുമതലയേറ്റ കാലത്ത് ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തു വന്ന മാധ്യമ വാർത്തകളെ കുറിച്ചായിരുന്നു ചോദ്യം. ബന്ധത്തിൽ വിള്ളൽ വന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് അത് ശരിയാംവണ്ണം കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നു പരോക്ഷമായി തന്നെ ഗംഭീർ പറയുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ, ബോർഡർ- ഗാവസ്കർ ട്രോഫി കൈവിട്ടിരുന്നു. 3-1നാണ് ഇന്ത്യ പരമ്പര തോറ്റത്. പിന്നാലെയാണ് ഇരുവരും വിരമിക്കുന്നത്.
'ഞാൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എനിക്കു തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. കളിക്കാർക്കും തെറ്റുകൾ സംഭവിക്കാം. കഴിഞ്ഞ 18 മാസത്തിനിടെ ഞാൻ തെറ്റുകൾ വരുത്തിയിട്ടുണ്ടാകാം. അതിൽ നിന്നു ഞാൻ ഒഴിഞ്ഞു മാറുന്നില്ല. പക്ഷേ എനിക്ക് എല്ലായ്പ്പോഴും ഒരു കാര്യത്തിൽ വിശ്വാസമുണ്ടായിരുന്നു. ശരിയായ ലക്ഷ്യം മുന്നിൽ കണ്ട് എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങൾ സ്വീകാര്യമായിരിക്കും. എന്നാൽ തെറ്റായ ലക്ഷ്യങ്ങൾ വച്ച് തെറ്റായ തീരുമാനങ്ങൾ ഇക്കാലത്തിനിടയിൽ ഞാൻ ഡ്രസിങ് റൂമിൽ സ്വീകരിച്ചിട്ടില്ല.'
'ഡ്രസിങ് റൂമിൽ എല്ലാ താരങ്ങളോടും സത്യസന്ധത പുലർത്താൻ ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്. അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന കാലം വരെ ഞാൻ ആ സ്ഥാനത്ത് ന്യായമായി ജോലി ചെയ്യുന്നുവെന്നാണ് എന്റെ വിശ്വാസം'- ഗംഭീർ തന്റെ ഭാഗം പ്രതിരോധിച്ച് മറുപടി നൽകി.
ന്യൂസിലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യ ടെസ്റ്റിൽ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ ടെസ്റ്റ് ടീമിന്റെ അവലോകനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഗംഭീറിനെയും പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയെയും സമീപിച്ചു. പിന്നാലെ ടീം അഴിച്ചു പണിയാനുള്ള തീരുമാനം ബിസിസിഐ എടുത്തു. ഇതിനു പിന്നാലെയാണ് ടീമിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇരുവരുടേയും വിരമിക്കലിനു ശേഷം ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ നിരവധി യുവ താരങ്ങൾക്ക് മാനേജ്‌മെന്റ് അവസരങ്ങൾ നൽകി. ഗംഭീറിന്റെയും ഗില്ലിന്റെയും കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ വച്ച് നടന്ന പോരാട്ടത്തിൽ 2-2നു സമനിലയിൽ പിടിച്ചു. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടു. നിലവിൽ ടെസ്റ്റ് ഫോർമാറ്റിലെ ഫലങ്ങൾ സമ്മിശ്രമാണ്. പഴയ ആധിപത്യത്തിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമം ടീം തുടരുകയാണ്.
ടെസ്റ്റിൽ നിന്നു വിരമിച്ച രോഹിതും കോഹ്‍ലിയും ടി20 ഫോർമാറ്റിൽ നിന്നു നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റിൽ ഇന്ത്യക്കായി നിലവിൽ കളിക്കുന്നുണ്ട്. 2027ലെ ഏകദിന ലോകകപ്പ് കൂടി കളിച്ച് വിരമിക്കാനുള്ള ആഗ്രഹത്തിലാണ് ഇരുവരും. എന്നാൽ ഇരു താരങ്ങളും ലോകകപ്പ് ടീമിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടില്ലെന്ന സൂചന കോച്ചും മാനേജ്മെന്റും ഇരുവർക്കും നൽകിയിട്ടുണ്ട്. ഫോമും ഫിറ്റ്നസും നിലനിർത്തി മികച്ച പ്രകടനം നടത്തിയാൽ മാത്രമായിരിക്കും ഇരു താരങ്ങൾക്കും അവസരം ലഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates