ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുത്ത വിൻഡീസ് ടീം സുരക്ഷിതമായി നാട്ടിലെത്തിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ വിൻഡീസ് അടക്കമുള്ള ടീമുകൾ ഇന്ത്യയിൽ കുടുങ്ങിപ്പോയിരുന്നു. ഇവർക്കായി ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ തയ്യറാക്കിയെങ്കിലും വ്യോമപാതകൾ തുറക്കാൻ രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.
ഒടുവിൽ വ്യോമഗതാഗതം സാധാരണഗതിയിൽ എത്തിയതോടെയാണ് വിൻഡീസ് താരങ്ങളെ നാട്ടിലെത്തിച്ചത്. “ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ എല്ലാ താരങ്ങളും ടീം മാനേജ്മെന്റ് യൂണിറ്റ് അംഗങ്ങളും ശനിയാഴ്ചയോടെ സുരക്ഷിതമായി നാട്ടിലെത്തിയതായി അറിയിക്കുന്നു,” എന്ന് പ്രസ്താവനയിലൂടെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചു.
നേരത്തെ, വിൻഡീസ്, സൗത്ത് ആഫ്രിക്കൻ ടീമുകൾ ഇന്ത്യയിൽ തുടരവേ ഇംഗ്ലണ്ട് ടീമിനെ ഐസിസി പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് താരങ്ങൾ ഉയർത്തിയത്. ഐസിസിയുടെ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ തന്നെ രംഗത്ത് എത്തിയിരുന്നു.
“വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാൾ മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,” എന്നാണ് മില്ലർ ഒരു സ്പോർട്സ് ചാനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates