മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിലേക്ക് പേസ് ബൗളർ മുഹമ്മദ് സിറാജിനെ പരിഗണിക്കാത്തതിനെ ചോദ്യം ചെയ്ത് ആരാധകർ. വലിയ അത്ഭുതങ്ങളൊന്നും ഇല്ലാതിരുന്ന ടീം പ്രഖ്യാപനത്തിൽ സിറാജിനെ തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ മാസം ആദ്യം അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയുള്ള ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും താരത്തെ പരിഗണിച്ചിരുന്നില്ല. പിന്നാലെയാണ് ഏകദിന ടീമിലും ഇടം നൽകാതെ ഒഴിവാക്കിയത്.
ജോലിഭാരം ലഘൂകരിക്കുന്നതിന്റെ (വർക്ക് ലോഡ് മാനേജ്മെന്റ്) ഭാഗമായാണ് തീരുമാനമെന്ന് ടി20 ടീമിനെ പ്രഖ്യാപിച്ച വേളയിൽ ബിസിസിഐ പറഞ്ഞിരുന്നു. 'വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ പിൻവലിച്ചിരിക്കുന്നു'- ജൂൺ 9ന് പുറത്തിറക്കിയ മാധ്യമക്കുറിപ്പിൽ ബിസിസിഐ വ്യക്തമാക്കി.
'മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ, ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറാജിന് വിശ്രമം അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിന് മുന്നോടിയായി താരത്തിന് കൃത്യമായ വിശ്രമം ഉറപ്പാക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം'- എന്നായിരുന്നു ബിസിസിഐ വിശദീകരണം.
അന്ന് പുറത്തിറക്കിയ പ്രസ്താവന ടി20 ടീമിനെക്കുറിച്ച് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഏകദിന ടീം പ്രഖ്യാപിച്ചപ്പോഴും താരമില്ലാത്തത് വിശ്രമ കാലാവധി നീട്ടാൻ സെലക്ടർമാരും ടീം മാനേജ്‌മെന്റും തീരുമാനിച്ചു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഏകദിന ടീം പ്രഖ്യാപനത്തിൽ പക്ഷേ ഔദ്യോഗിക വിശദീകരണമൊന്നും ഇല്ലാത്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകർ താരത്തെ തഴഞ്ഞതിനെ ചോദ്യം ചെയ്തു. സിറാജിനെ ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.
'ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അത്ഭുതം മുഹമ്മദ് സിറാജിന് ഏകദിനത്തിൽ ഇടമില്ല എന്നതാണ്. അയർലൻഡ്, ഇംഗ്ലണ്ട് ടി20 മത്സരങ്ങളിൽ ജോലിഭാര നിയന്ത്രണത്തിന്റെ ഭാഗമായി അദ്ദേഹത്തിന് വിശ്രമം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഏകദിനത്തിലും അദ്ദേഹമില്ല.'
'മുഹമ്മദ് സിറാജിനെ വീണ്ടും അവഗണിച്ചു. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുത്തില്ല. ഇപ്പോൾ ഏകദിന ടീമിൽ നിന്നും ഒഴിവാക്കി. അതേസമയം ഹർഷിത് റാണയ്ക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്? ആർക്കും അറിയില്ല.'
അതേസമയം താരത്തിന്റെ വിശ്രമ സമയം നീട്ടിയതിനെ പോസിറ്റീവായി കാണുന്നവരും ഉണ്ട്. ഇടവേള പേസർക്ക് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. അന്താരാഷ്ട്ര കരിയറിൽ തിരിച്ചടികൾ നേരിട്ടപ്പോഴൊക്കെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും പോസിറ്റീവായി കാണുന്ന ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
'മുഹമ്മദ് സിറാജിന് ആദ്യം വിശ്രമം അനുവദിച്ചു, ഇപ്പോൾ ഒഴിവാക്കി. മുഹമ്മദ് സിറാജിനെ സംബന്ധിച്ച് ഈ തഴയൽ നല്ലതാണ്. കാരണം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായപ്പോഴെല്ലാം അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചു വന്നിട്ടുണ്ട്.'
സിറാജിന്റെ സമീപകാല ഏകദിന പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി, ഇന്ത്യക്കായി കളിക്കാൻ ആവശ്യമായ ഉയർന്ന നിലവാരത്തിലേക്ക് അദ്ദേഹം ഉയർന്നിട്ടില്ലെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാന 10 ഏകദിന മത്സരങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പങ്കുവെച്ചുകൊണ്ട് ഇവർ കാര്യങ്ങൾ സമർഥിക്കുന്നു. സെലക്ടർമാർ ജോലിഭാരത്തിന്റെ കാര്യമായിരിക്കും പറയുക എങ്കിലും, സിറാജിന്റെ പ്രകടനം വിലയിരുത്തിയാകാം ഒഴിവാക്കിയതെന്നു ചിലർ അഭിപ്രായപ്പെട്ടു.
സിറാജിന്റെ അഭാവം കേവലം ഫിറ്റ്‌നസ് മാനേജ്‌മെന്റിന്റെ ഭാഗമാണോ അതോ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണോ എന്ന് ബിസിസിഐയോ സെലക്ടർമാരോ നിലവിൽ വ്യക്തമാക്കിയിട്ടില്ല. അതുവരെ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം സിറാജിനെ തഴഞ്ഞതു തന്നെയായിരിക്കും.
ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം
ഏകദിന ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. ശ്രേയസ് അയ്യർ ആണ് വൈസ് ക്യാപ്റ്റൻ. പരിക്കിൽ നിന്ന് മുക്തനാകുന്ന മുറയ്ക്ക് വിരാട് കോഹ്‌ലി കളിക്കും.
ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി (ഫിറ്റ്‌നസ് പരിഗണിച്ച്), കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ,
അയർലൻഡ് പരമ്പരയ്ക്കുള്ള ടി20 ടീം
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ട ടി20 ടീമിനെ ശ്രേയസ് അയ്യർ നയിക്കും. യുവതാരം തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തി.
ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates