ഗുവഹാത്തി: ദേശീയ വനിതാ അണ്ടർ 23 ടി20യിൽ അപരാജിതരായി നോക്കൗട്ടുറപ്പിച്ച് കേരള ടീം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരള വനിതകൾ നോക്കൗട്ട് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണ എംപിയും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസെടുത്തു. മാളവിക 27ഉം വൈഷ്ണ 31ഉം റൺസെടുത്തു.
അവസാന ഓവറുകളിൽ, വേഗത്തിൽ റൺസുയർത്തിയ ക്യാപ്റ്റൻ നജ്‍ല സിഎംസിയുടെയും അജന്യ ടി പിയുടെയും പ്രകടനം കൂടിച്ചേർന്നതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 124 റൺസിൽ അവസാനിച്ചു. നജ്ല 23ഉം അജന്യ പുറത്താകാതെ 16ഉം റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ മികച്ച ബൗളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും കേരള താരങ്ങൾ സമ്മർദ്ദത്തിലാക്കി. വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ ഗുജറാത്തിൻ്റെ മറുപടി 92 റൺസിൽ അവസാനിച്ചു. 21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിൻ്റെ ടോപ് സ്കോറർ.
കേരളത്തിന് വേണ്ടി അജന്യ ടി പി രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന എംപി, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് ഗുജറാത്ത് താരങ്ങൾ റണ്ണൗട്ടായി.
ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങൾ. കേരളത്തിൻറെ ക്വാർട്ടർ പോരാട്ടം ഈ മാസം 18ന് തിരുവനന്തപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ അരങ്ങേറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates