ലണ്ടൻ: ഫിഫ ലോകകപ്പ് 2026 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകമെമ്പാടും വീണ്ടും ഫുട്ബോൾ ആവേശം ഉയരുകയാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ പോസ്റ്ററുകളും കട്ട് ഔട്ടുകളും ഇപ്പോൾ തന്നെ വിവിധ ഇടങ്ങളിൽ ആരാധകർ സ്ഥാപിച്ചു കഴിഞ്ഞു. മത്സരങ്ങൾ തത്സമയം കാണാൻ പ്രത്യേക സ്ക്രീനിങ് സൗകര്യവും പല ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലും ലോകകപ്പിനെ വരവേൽക്കാൻ ആരാധകർ തയ്യാറെടുത്ത് കഴിഞ്ഞു.
ഇന്ന് ലോക ഫുട്ബോൾ ദിനമാണ്. ഫുട്ബോൾ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മനോഹരമായ പല ഓർമകളും ആരാധകർക്ക് ഉണ്ടാകും. ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച അഞ്ച് പ്രധാനപ്പെട്ട സംഭവങ്ങൾ ഒന്ന് ഓർത്തെടുത്താലോ?
പെലെയുടെ 'പോരാട്ടം'
പെലെ എന്ന കറുത്ത വർഗക്കാരനായ താരത്തിന്റെ ഉദയം കണ്ട ലോകകപ്പ് ആയിരുന്നു 1958ൽ നടന്നത്. തന്റെ പതിനേഴാം വയസ്സിൽ തന്നെ ആദ്യ ലോകകപ്പ് കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നോക്കൗട്ട് ഘട്ടത്തിൽ ആറ് ഗോളുകൾ നേടിയ അദ്ദേഹം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. കറുത്ത വർഗക്കാരായ കായിക താരങ്ങൾ നേരിട്ടിരുന്ന വിവേചനങ്ങൾ മറികടന്ന് ഫുട്ബോൾ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഫൈനലിന് ശേഷം സഹതാരങ്ങളുടെ തോളിലിരുന്ന് പെലെ കരയുന്ന ചിത്രം ഫുട്ബോൾ ആരാധകർക്ക് ഇന്നും മറക്കാൻ കഴിയില്ല
'ദൈവത്തിന്റെ കൈ'
അർജന്റീനയുടെ ഫുട്ബോൾ ദൈവം എന്ന് വിശേഷിപ്പിക്കുന്ന ഡീഗോ മറഡോണയുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് 1986-ലെ ലോകകപ്പ് രാജ്യം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ കൈകൊണ്ട് പന്ത് തട്ടി അദ്ദേഹം നേടിയ വിവാദ ഗോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് "ദൈവത്തിന്റെ കൈ" (Hand of God) ആണെന്നായിരുന്നു മറഡോണയുടെ മറുപടി. ഡീഗോ മറഡോണയുടെ ആ ഗോൾ ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ ഇടയില്ല.
ആദ്യ വനിതാ ഫുട്ബോൾ മത്സരം
ലോകമെമ്പാടും ആരാധകരുള്ള കായിക വിനോദമാണ് ഫുട്ബോൾ. എന്നാൽ വനിതാ ഫുട്ബോളിന് അർഹമായ പ്രാധാന്യം ലഭിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. 1881 മെയ് മാസത്തിൽ എഡിൻബറോയിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിലാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ വനിതാ ഫുട്ബോൾ മത്സരം നടന്നത്. സ്ത്രീകൾ മത്സരത്തിനായി ഇറങ്ങുന്നതിന് വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും നിരവധി ആരാധകർ കളി കാണാൻ എത്തിയിരുന്നു. എന്നാൽ അന്ന് മത്സരം പൂർണമായി നടത്താൻ കഴിഞ്ഞിരുന്നില്ല. അക്രമാസക്തരായ ജനക്കൂട്ടം മൈതാനത്തേക്ക് അതിക്രമിച്ചു കയറുകയും കളിക്കാരെ ഓടിക്കുകയും ചെയ്തതിനെത്തുടർന്ന് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
മെസിയുടെ കാത്തിരിപ്പ്...
ഏറെ കാത്തിരിപ്പിനൊടുവിൽ 2022ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസി മുത്തമിട്ട ആ നിമിഷം ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ഖത്തറിൽ നടന്ന ആ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തായാണ് അർജന്റീന കിരീടം ചൂടിയത്. ഈ വിജയത്തോടെ വർഷങ്ങളായി ലോകകപ്പ് നേടണമെന്ന മെസിയുടെ അഗ്രഹവും സഫലമായി. 2014ലെ ലോകകപ്പിൽ ജർമ്മനിക്കെതിരായ ഫൈനലിൽ തോറ്റ് മെസിയും സംഘവും മടങ്ങിയിരുന്നു. ലോകകപ്പ് വിജയത്തോടെ തന്റെ കരിയറിലെ എല്ലാ പ്രധാന ട്രോഫികളും മെസിക്കും സ്വന്തമാക്കാൻ കഴിഞ്ഞു.
റൊണാൾഡോ....
2016-ലെ യൂറോ കപ്പിന്റെ ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ മറക്കാനിടയില്ല. സ്വന്തം ടീമിനെ തനിച്ചാക്കാൻ അദ്ദേഹം തയ്യാറായില്ല. പരിക്ക് വക വെക്കാതെ അദ്ദേഹം സൈഡ്‌ലൈനിൽ നിന്ന് ഒരു പരിശീലകനെപ്പോലെ സഹതാരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി. ടീമിനെ വിജയത്തിലേക്ക് നയിക്കാനും കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ നിമിഷം ആരാധകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates