ചണ്ഡീഗഢ്: ഇന്ത്യൻ താരവും പഞ്ചാബ് കിങ്സ് സ്പിന്നറുമായ യുസ്‍വേന്ദ്ര ചഹൽ വീണ്ടും വിവാദത്തിൽ. കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിക്കുകയും പിന്നാലെ കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞുമാണ് താരം വീണ്ടും വിവാദത്തിൽപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഈ വിഡിയോയിലുള്ള ആൾ ചഹൽ തന്നെയാണോ എന്ന് ഉറപ്പില്ല. പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിഡിയോ എപ്പോൾ എവിടെ വച്ച് എടുത്തതാണെന്നു വ്യക്തമല്ല. മറ്റൊരു കാറിൽ സഞ്ചരിച്ചവരാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോ സംബന്ധിച്ച് ചഹലോ താരവുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
ക്രിക്കറ്റ് താരങ്ങൾക്ക് പൊതുയിടത്തിൽ കാണിക്കേണ്ട മര്യാദ, പൗരബോധം, സാമൂഹിക പ്രതിബദ്ധത ഒന്നും ബാധകമല്ലേ എന്നാണ് വിമർശനമുയർന്നിരിക്കുന്നത്. പൊതുയിടത്തിൽ നിരുത്തരവാദപരമായി പെരുമാറിയ ചഹലിനെതിരെ നിയമ നടപടികൾ വേണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.
താൻ മദ്യപാനം പൂർണമായി നിർത്തിയെന്നു ഈയിടെ ചഹൽ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബിനായി ഐപിഎൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് താനെന്നും ഫിറ്റ്നസ് മെച്ചപ്പെടുത്തി ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമമെന്നും ചഹൽ വ്യക്തമാക്കി.
'മതിയായി, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറ് മസത്തിലേറെയായി മദ്യം കഴിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസുണ്ട്. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി 150 ശതമാനവും നൽകണം. ഒരു മുതിർന്ന താരമെന്ന നിലയിൽ യുവ താരങ്ങൾ എന്നിൽ നിന്നു എന്തെങ്കിലുമൊക്കെ പഠിക്കണം എന്നാണ് ഞാൻ കരുതുന്നത്'- എബി ഡിവില്ല്യേഴ്സിന്റെ യുട്യൂബ് ചാനലിലാണ് താരം തന്റെ മദ്യപാനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പിന്നാലെയാണ് പുതിയ വിവാദം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് ടീമുകളിൽ കളിച്ച ശേഷമാണ് താരം പഞ്ചാബിലെത്തിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ ഐപിഎൽ ഫൈനൽ വരെ എത്തിക്കുന്നതിൽ താരം നിർണായകമായിരുന്നു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരവും ചഹലാണ്.
ഒരിടയ്ക്ക് ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചഹൽ കുറച്ചു കാലമായി ടീമിൽ ഇടം നേടാറില്ല. 2024ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ താരമുണ്ടായിരുന്നു. എന്നാൽ ഒരു മത്സരവും കളിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates