

പ്രസിഡന്റ് ട്രംപിന്റെ കർശനമായ കുടിയേറ്റ നിയമങ്ങൾ ആഗോളതലത്തിൽ യു എസ്സിലേക്കുള്ള വിദ്യാർത്ഥി കുടിയേറ്റത്തെ ബാധിച്ചു. യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ വിദ്യാർത്ഥി വിസകൾ ഓഗസ്റ്റിൽ 44% കുറഞ്ഞു, എല്ലാ രാജ്യങ്ങളിലെയും കണക്കുകൾ പരിഗണിക്കുമ്പോൾ ഏറ്റവും വലിയ ഇടിവാണിത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നടപടികളെത്തുടർന്ന് ഓഗസ്റ്റിൽ അമേരിക്ക വിദ്യാർത്ഥി വിസകൾ അനുവദിച്ചതിൽ മുൻകാലത്തേക്കാൾ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തി. ഇന്ത്യയ്ക്ക് ലഭിച്ച വിദ്യാർത്ഥി വിസകളുടെ കാര്യത്തിൽ വൻ ഇടിവാണ് ഉണ്ടായത്. വിദ്യാർത്ഥി വിസ ലഭിച്ച രാജ്യങ്ങളിൽ ചൈനയാണ് ഇന്ത്യയെ മറികടന്ന് മുൻനിരയിലുള്ള രാജ്യമായി മാറിയതെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
കാനഡയിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥി വിസകൾ നിഷേധിക്കപ്പെട്ടതിലെ എണ്ണം വർദ്ധിച്ചതിന് പിന്നാലെയാണ് യു എസ്സിലെ കണക്കുകൾ പുറത്തുവരുന്നത്.
ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ കണക്കനുസരിച്ച്, ഓഗസ്റ്റിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആകെ 313,138 അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾ നൽകി, ഇത് 2024 ലെ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 19.1 ശതമാനം ഇടിവാണ് കാണിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, ഗണിതം (STEM) എന്നിവയിൽ, വളരെക്കാലമായി അമേരിക്കയാണ് പ്രധാന കേന്ദ്രമായി തെരഞ്ഞെടുക്കുന്നത്. . എന്നാൽ ഈ വർഷത്തെ കണക്ക് വ്യത്യസ്തമായ ഒന്നായി മാറിയിരിക്കുന്നു.
കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയായിരുന്നു. എന്നാൽ, ഇത്തവണ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ്. മുൻ വർഷത്തേക്കാൾ 44.5 ശതമാനം കുറവ് വിദ്യാർത്ഥി വിസകളാണ് ഇന്ത്ക്ക് ലഭിച്ചത്. ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസ വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ അതേ നിരക്കിൽ അല്ല ആ കുറവ്.
ഓഗസ്റ്റിൽ ചൈനയിലെ വിദ്യാർത്ഥികൾക്ക് അമേരിക്ക 86,647 വിസകൾ നൽകി, ഇത് ഇന്ത്യക്കാർക്ക് നൽകിയതിന്റെ ഇരട്ടിയിലധികം വരും.
സ്ഥിതിവിവരക്കണക്കുകൾ യുഎസ് ആസ്ഥാനമായുള്ള വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള എണ്ണത്തെ പ്രതിഫലിപ്പിക്കുന്നില്ല. കാരണം, അവരിൽ പലരും മുമ്പ് നൽകിയ വിസകളിലാണ് യു എസ്സിലുള്ളത്.
രണ്ടാംവട്ടം പ്രസിഡന്റായി അധികാരമേറ്റ ശേഷം കുടിയേറ്റം തടയുന്നതിനും ഇടതുപക്ഷത്തിന്റെ പ്രധാന ശക്തി കേന്ദ്രമായി ട്രംപ് ഭരണകൂടം കാണുന്ന സർവകലാശാലകളെ ദുർബലപ്പെടുത്തുന്നതിനും ട്രംപ് മുൻഗണന നൽകുന്നുണ്ട്.
വിസ അപേക്ഷയ്ക്ക് ഏറ്റവും തിരക്കേറിയ മാസമായ ജൂണിൽ, യുഎസ് എംബസികൾ അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധിക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്റ്റുഡന്റ് വിസ പ്രോസസ്സിങ് താൽക്കാലികമായി നിർത്തിവെച്ചു.
യുഎസ് വിദേശനയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ആളുകൾക്ക് പ്രവേശനം നിഷേധിക്കാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ, ഇസ്രായേലിനെതിരായ വിമർശനം കാരണം, ആയിരക്കണക്കിന് വിദ്യാർത്ഥി വിസകൾ റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധർ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസകൾക്ക് ട്രംപ് പുതിയ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇരു ശക്തികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസിന്റെ സാങ്കേതിക പരിജ്ഞാനം ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ചൈനീസ് വിദ്യാർത്ഥികളുടെ വിസ "ആക്രമണാത്മകമായി" റദ്ദാക്കുമെന്ന് മാർക്കോ റൂബിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വിസകളിൽ കുത്തനെ ഇടിവ് സംഭവിച്ചതായും ഇറാനിൽ നിന്നുള്ള പ്രവേശനം 86 ശതമാനം കുറഞ്ഞതായും ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
