കഴിഞ്ഞ ദിവസമാണ് നടിയും ഹരിയാണ ബിജെപി നേതാവുമായ സൊണാലി ഫോഗാട്ട് ഗോവയിൽ മരിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സൊണാലിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൊണാലി മരണപ്പെട്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
മരിക്കുന്നതിന് മുൻപായി സൊണാലി സഹോദരിയെ ഫോൺ വിളിച്ചിരുന്നു. എന്തോ ചീഞ്ഞുനാറുന്നു എന്നാണ് വാട്സ്ആപ്പ് കോളിലൂടെ സഹോദരിയോട് പറഞ്ഞത്. അതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും സഹോദരി വെളിപ്പെടുത്തി. രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നിരുന്നുവോയെന്ന് സംശയമുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സിബിഐ അന്വേഷണം നടത്തണമെന്ന് ഹരിയാണയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് സൊണാലി മരണപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സൊണാലി തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയത്. രാത്രി ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെനിന്ന് താമസസ്ഥലത്തെത്തിയ സൊണാലിയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വടക്കന്‍ഗോവയിലെ അന്‍ജുണയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാഥമികപരിശോധയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡിജിപി ജസ്പാല്‍ സിങ് പറഞ്ഞു. ഇന്നാണ് സൊനാക്ഷിയുടെ പോസ്റ്റ്മോർട്ടം നടക്കുക. രണ്ടുവിദഗ്ധരടങ്ങുന്ന സമിതിയെ ബുധനാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്നും ഡിജിപി പറഞ്ഞു.
ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ ബിഗ് ബോസില്‍ എത്തിയത്. അതിനുശേഷം അവള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചു. 2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്ണോയിയായിരുന്നു എതിരാളി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ