പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസം 25 കോടിക്കു മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. ആഗോള കലക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളിൽ നിന്നുമായാണ് 25 കോടിയിൽ എത്തിയതെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
3 ദിവസം കൊണ്ട് 17 കോടിയാണ് മലയാളം പതിപ്പ് നേടിയിരുന്നത്. ഈദും ഞായറാഴ്ചയും ഒരുമിച്ച് വന്നത് കളക്ഷനില്‍ കടുവക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. കേരള ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം തുടര്‍ച്ചായായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്. നേരത്തെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയും ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു.
27.4 കോടിയാണ് ജനഗണമന കേരളത്തിൽ നിന്നു നേടിയത്. എന്നാല്‍ ചിത്രം എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ 4 ദിവസം കൊണ്ട് നേടിയെടുത്തതെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. ജൂലൈ 7നാണ് കടുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മാസ് ആക്ഷൻ എന്റർടെയ്നറായി പുറത്തെത്തിയ ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
പൃഥ്വിരാജിനൊപ്പം ബോളിവുഡ് നടൻ വിവേക് ഒബ്രോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനിടെ ചിത്രത്തിലെ ഒരു ഡയലോഗ് വൻ വിമർശനങ്ങൾക്ക് ഇരയായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഡയലോഗ്. വിവാദമായതോടെ ക്ഷമാപണവുമായി പൃഥ്വിരാജും ഷാജി കൈലാസും രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ