കൊച്ചി; തിയറ്ററിൽ നിന്നുള്ള സിനിമാ നിരൂപണത്തിന് വിലക്കേർപ്പെടുത്തി തിയറ്റർ സംഘടനായായ ഫിയോക്. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷനാണ് തീരുമാനമെടുത്തത്. സിനിമ റിവ്യൂ ചെയ്യാൻ തിയറ്ററിൽ എത്തുന്ന മാധ്യമങ്ങളെ തിയറ്ററിൽ കയറ്റില്ലെന്നും ഇതുസംബന്ധിച്ച് തിയറ്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
സിനിമകളുടെ ഒടിടി റിലീസിലുള്ള നിയന്ത്രണം കർശനമാക്കി. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ. 42 ദിവസത്തിന് മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാകും ഇളവ്. മാർച്ച് 31 നുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുണ്ട്. ആ സിനിമകൾ 30 ദിവസത്തിന് ശേഷം ഒടിടിക്ക് വിടാം.
ഓൺലൈൻ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നതെന്നും ഇത് സിനിമയുടെ കളക്ഷനെ ബാധിക്കുന്നതുകൊണ്ടാണ് നടപടിയെന്നും വിജയകുമാർ പറഞ്ഞു. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മർദമുണ്ടായിരുന്നു. തിയറ്റർ കോംപൗണ്ടിന് പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂട്യൂബ് റിവ്യൂവേഴ്സിനെ വിലക്കാൻ തങ്ങൾക്കാകില്ലെന്നും അതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ