കള്ളപ്പണക്കേസിൽ 25 കോടി പിഴ അടച്ച നിർമാതാവ് താൻ അല്ലെന്ന് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. വിദേശത്തുനിന്ന് കള്ളപ്പണം സ്വീകരിച്ച നടനായ നിർമാതാവ് 25 കോടി പിഴയടച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പൃഥ്വിരാജ് ആണെന്ന തരത്തിൽ ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയതിന് പിന്നാലെയാണ് പ്രതികരണവുമായി താരം എത്തിയത്.
തനിക്കെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം പ്രസ്താവനയിലൂടെ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമായതിനാല്‍ ചാനലിനെതിരെ ശക്തമായ നിയമനടപടി ആരംഭിക്കുകയാണ് എന്നാണ് താരം അറിയിച്ചത്.
'വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.'- പ്രസ്താവന പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.
കള്ളപ്പണ നിക്ഷേപത്തിൽ നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴ അടച്ചെന്നായിരുന്നു വാർത്തകൾ. വിദേശത്തുനിന്ന് വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചതോടെയാണ് നിർമാണ കമ്പനി പിഴ അടച്ചത്. ഈ നടൻ ഉൾപ്പടെ അഞ്ച് നിർമാതാക്കൾ ആദായനികുതി വകുപ്പിന്റേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും നിരീക്ഷണത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു. ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപ്പഗാണ്ട’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates