കൊച്ചി; സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ്. സിനിമയുടെ അഡ്വാൻസായി വാങ്ങിയ 10 ലക്ഷം രൂപ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം എന്നാണ് പെപ്പെ പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായം സഹിക്കാവുന്നതിലും അപ്പുറമാണെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2018 സിനിമയിൽ അഭിനയിക്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങി സഹോദരിയുടെ കല്യാണം നടത്തി എന്നായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. അനിയത്തിയുടെ കല്യാണം പണം വാങ്ങിയാണ് നടത്തിയത് എന്ന് പരാമർശിച്ചു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു. അവർക്കു പുറത്തിറങ്ങാൻ നാണക്കേടാവും. ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം. 2020 ജനുവരി 27ന് പണം തിരിച്ചു നൽകി. പണം തിരിച്ചു നൽകി 9 മാസം കഴിഞ്ഞാണ് കല്യാണ ആലോചന വന്നത്.- ജൂഡ് വ്യക്തമാക്കി. പണം തിരിച്ചുനൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുമായാണ് താരം എത്തിയത്.
എന്നെ കുറിച്ച് എന്തും പറഞ്ഞോട്ടെ. എന്‍റെ ഭാഗത്ത് ന്യായമുണ്ടായിരുന്നതു കൊണ്ടാണ് മിണ്ടാതിരുന്നത്. കുടുംബത്തെ വരെ സൈബർ ഇടങ്ങളിൽ വേട്ടയാടി. ഭാര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ മോശം പ്രതികരണങ്ങളുണ്ടായി. അമ്മ ജൂഡ് ആന്റണിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും പെപ്പെ പറഞ്ഞു.
പിന്‍മാറിയെന്ന് പറഞ്ഞ സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത് ജൂഡിന് അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് പിന്മാറിയത് എന്നാണ് ആന്റണി വർഗീസ് പറയുന്നത്. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസിനെക്കുറിച്ച് ജൂഡ് പറഞ്ഞത് ശരിയായില്ലെന്നും ഒരു സംവിധായകനും ഒരു സംവിധായകനെയും അങ്ങനെ പറയാൻ പാടില്ലെന്നും ആന്‍റണി കുറ്റപ്പെടുത്തി. വളർന്ന് വരുന്ന ഒരു സംവിധായകനെ തകർത്തു കളയുന്നതാണ് ഈ നിലയിലുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
2018 സിനിമയുടെ വിജയം അദ്ദേഹം ദുരുപയോഗം ചെയ്‌തു. സിനിമ വിജയിച്ചപ്പോൾ ആ വിജയം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുകയാണെന്നാണ് പെപ്പെ പറയുന്നത്. എന്തുകൊണ്ട് വർഷങ്ങൾ മുമ്പ് നടന്ന കാര്യം അന്ന് പറഞ്ഞില്ല. അദ്ദേഹത്തോട് ദേഷ്യമില്ല വിഷമമുണ്ട്, അദ്ദേഹം ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ