അന്ന് സിപിഎം തകർത്തത് രാജീവിന്റെ പ്രതിമ ; ലെനിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ചരിത്രം ഓർമ്മിപ്പിച്ച് ത്രിപുര ​ഗവർണർ

"ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരിക്കൽ ചെയ്ത കാര്യം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് തിരുത്താം"
അന്ന് സിപിഎം തകർത്തത് രാജീവിന്റെ പ്രതിമ ; ലെനിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ചരിത്രം ഓർമ്മിപ്പിച്ച് ത്രിപുര ​ഗവർണർ

അഗര്‍ത്തല: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ ത്രിപുരയിലെ ബെലോണിയയിൽ ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി. "ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരിക്കൽ ചെയ്ത കാര്യം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സർക്കാരിന് തിരുത്താം" എന്നായിരുന്നു ​ഗവർണർ തഥാ​ഗത റോയിയുടെ ട്വീറ്റ്. 

2008 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് സിപിഎം അധികാരമേറ്റ ഉടൻ രാജീവ് ​ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതടക്കം നിരവധി പ്രതിപക്ഷ നേതാക്കളുടെ പ്രതിമ തകർക്കുകയോ, നീക്കം ചെയ്യപ്പെടുകയോ ചെയ്തിരുന്നതായി തഥാ​ഗത റോയി പരോക്ഷമായി ചൂണ്ടിക്കാട്ടുന്നു. 

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ത്തത്. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്.  മറിച്ചിട്ട പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും റിപ്പോർ‌ട്ടുണ്ട്. 

പ്രതിമ തകർക്കുന്നതും, 'ഭാരത് മാതാ കി ജയ്' എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബിജെപി പ്രവർത്തകർ നിരവധി സിപിഎം ഓഫീസുകളും ആക്രമിച്ചുനശിപ്പിച്ചു. അക്രമം രൂക്ഷമായതോടെ, സമാധാനം പുനസ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്്തരി രാജ്നാഥ് സിം​ഗ് ത്രിപുര ​ഗവർണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രനിർദേശത്തെ തുടർന്ന് സംഘർഷബാധിത പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com