പുതിയ കോവിഡ് വകഭേദം 'എക്‌സ് ഇ' ഇന്ത്യയില്‍; തീവ്ര വ്യാപനശേഷി

കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ 'എക്‌സ് ഇ' ഇന്ത്യയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ 'എക്‌സ് ഇ' ഇന്ത്യയില്‍ കണ്ടെത്തി. മുംബൈയിലാണ് കണ്ടെത്തിയത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് എക്‌സ് ഇ വകഭേദമാണ് എന്ന് തിരിച്ചറിഞ്ഞത്.

അതിനിടെ,'എക്‌സ്ഇ'യ്‌ക്കെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ലോകാരോഗ്യസംഘടന  രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് എക്‌സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ച ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഒമൈക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്‌സ്ഇ വകഭേദം. 'എക്‌സ്ഇ' വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ വകഭേദം രോഗം കടുക്കുന്നതിന് കാരണമാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമൈക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെല്‍റ്റക്രോണ്‍) റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെല്‍റ്റയോളം വിനാശകാരിയായില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമൈക്രോണ്‍ വകഭേദത്തിന്റെ 'ബിഎ.2' ഉപവിഭാഗമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com