റഷ്യയുടെ ആശങ്ക ന്യായം, സ്ഥിതി വഷളാക്കിയത് യുഎസും നാറ്റോയും; യുക്രൈന്‍ സംഘര്‍ഷത്തില്‍ സിപിഎം

യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണ്
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: യുക്രൈനെതിരെ റഷ്യ സൈനിക നടപടിക്കു മുതിര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് സിപിഎം. ആയുധപ്പോരാട്ടം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും അടിയന്തര നടപടി വേണമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ കിഴക്കന്‍ രാജ്യങ്ങളിലേക്കു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാണിത്. യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തിപ്രദേശങ്ങളിലെ നാറ്റോ സാന്നിധ്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. യുക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നത് ഉള്‍പ്പെടെയുള്ള റഷ്യന്‍ ആവശ്യങ്ങള്‍ ന്യായമാണെന്ന് പിബി പ്രസ്താവനയില്‍ പറയുന്നു.

റഷ്യ ഉന്നയിച്ച സുരക്ഷാ ആശങ്കകള്‍ തള്ളിക്കളയുകയും മേഖലയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കുകയും ചെയ്ത യുഎസിന്റെയും നാറ്റോയുടെയും നടപടി സംഘര്‍ഷം വര്‍ധിപ്പിച്ചു. സമാധാന പുനസ്ഥാപിക്കുന്നതിന് കിഴക്കന്‍ യൂക്രൈനിലെ ഡോംബാസ് പ്രവിശ്യയിലെ ജനങ്ങളുടെ അടക്കം എല്ലാവരുടെയും ആശങ്കകള്‍ അഭിസംബോധന ചെയ്യപ്പെടണം. കൂടിയാലോചനകള്‍ പുനരാരംഭിക്കുകയും എത്രയും വേഗം ധാരണയില്‍ എത്തുകയും വേണം.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന, ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com