മണിപ്പൂരില്‍ പൊലീസ് മേധാവിയെ മാറ്റി; സിആര്‍പിഎഫ് ഐജി രാജിവ് സിങ് പുതിയ ഡിജിപി

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പൊലീസ് സേനയില്‍ അഴിച്ചുപണി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പൊലീസ് സേനയില്‍ അഴിച്ചുപണി. ഡിജിപി പി ദൗഗലിനെ സ്ഥാനത്ത് നിന്ന് മാറ്റി. സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജിവ് സിങിനെ പൊലീസ് മേധാവിയായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിലാണ് നടപടി. 

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, സിആര്‍പിഎഫ് മുന്‍ മേധാവി കുല്‍ദീപ് സിങിനെ മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രം നിയമിച്ചിരുന്നു. 

അതേസമയം, സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 
വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

'അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളുടെ വേര് കണ്ടെത്തുമെന്നും ഉറപ്പുതരുന്നു.'-മണിപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ തട്ടിയെടുത്തവര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. എത്രയും വേഗം ആയുധങ്ങള്‍ തിരികെ നല്‍കി കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെമുതല്‍ പൊലീസ് തെരച്ചില്‍ ആരംഭിക്കും.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യസഹായം നല്‍കാനായി 20 ഡോക്ടര്‍മാര്‍ അടങ്ങിയ എട്ട് സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മൂന്നു സംഘങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. പരീക്ഷകളും ക്ലാസുകളും ഓണ്‍ലൈന്‍ വഴി നടത്തും.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെയും ജോയിന്റ് ഡയറക്ടറുടേയും നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചു. ഇവര്‍ മണിപ്പൂരില്‍ ക്യാമ്പ് ചെയ്ത് ആവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷാ, വിവിധ സൈനിക-പൊലീസ് ഉദ്യോഗസ്ഥരോട് ആശയവിനിമയം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com