പോത്തിനെ വാങ്ങണമെന്ന് ആഗ്രഹം, ഫെയ്‌സ്ബുക്ക് പരസ്യത്തില്‍ വീണു; കര്‍ഷകന് പോയത് 87,000 രൂപ 

 പോത്തിനെ വാങ്ങണമെന്ന കര്‍ഷകന്റെ ആഗ്രഹം ചെന്നെത്തിയത് തട്ടിപ്പില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  പോത്തിനെ വാങ്ങണമെന്ന കര്‍ഷകന്റെ ആഗ്രഹം ചെന്നെത്തിയത് തട്ടിപ്പില്‍. ഫെയ്‌സ്ബുക്കിലെ പരസ്യം വിശ്വസിച്ച് പണം നല്‍കിയ കര്‍ഷകന് 87000 രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.

മധ്യപ്രദേശ് ഗ്വാളിയറിലെ കര്‍ഷകനാണ് തട്ടിപ്പിന് ഇരയായത്. ഫെയ്‌സ്ബുക്കില്‍ 60,000 രൂപയ്ക്ക് പോത്ത് എന്ന പരസ്യമാണ് കര്‍ഷകനെ ആകര്‍ഷിച്ചത്. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് കര്‍ഷകനായ ഹോതം സിങ് ബാഗേല്‍ വിളിച്ചു. തുടര്‍ന്ന് വിവിധ ഇടപാടുകളിലൂടെ 87000 രൂപ തട്ടിയെടുത്തെന്നാണ് കര്‍ഷകന്റെ പരാതിയില്‍ പറയുന്നത്.

ജയ്പൂരിലെ ശര്‍മ്മ ഡയറി ഫാം എന്ന പേരിലായിരുന്നു പരസ്യം. ഫാമിന്റെ ഉടമസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അശോക് കുമാര്‍ ശര്‍മ്മ എന്നയാളാണ് കര്‍ഷകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ എടുത്തത്. ട്രാന്‍സ്‌പോര്‍ട്ടേഷന് ആദ്യം 4200 അടയ്ക്കാന്‍ കര്‍ഷകനോട് ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ സമയത്ത് പോത്ത് വീട്ടില്‍ എത്താതെ വന്നതോടെ വീണ്ടും ആ നമ്പറിലേക്ക് വിളിച്ചു. 

വാഹനത്തിലെ ജിപിഎസ് ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പോത്ത് വീട്ടില്‍ എത്തുന്നത് വൈകാന്‍ കാരണമായി അശോക് കുമാര്‍ വിശദീകരിച്ചത്. അധികമായി 12500 രൂപ കൂടി അടയ്ക്കാന്‍ അശോക് കുമാര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ഇടപാട് നടത്താന്‍ അറിയാത്ത കര്‍ഷകന്‍ ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് പണം നല്‍കി. തുടര്‍ന്ന് വീണ്ടും അശോക് കുമാര്‍ 25000 രൂപ ആവശ്യപ്പെട്ടതായി കര്‍ഷകന്റെ പരാതിയില്‍ പറയുന്നു. 

ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് തന്നെയാണ് വീണ്ടും പണം കണ്ടെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോത്ത് വീട്ടില്‍ എത്താതെ വന്നതോടെ, വണ്ടിയുടെ ഡ്രൈവറെ വിളിച്ചു. പോത്തുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടെന്നും പോത്തിന്റെ കാല്‍ ഒടിഞ്ഞെന്നും ഡ്രൈവര്‍ പറഞ്ഞു. വീണ്ടും പണമടയ്ക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. തന്നെ കബളിപ്പിക്കുകയാണ് എന്ന് മനസിലാക്കിയ കര്‍ഷകന്‍ ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com