

ശാരീരിക ആരോഗ്യത്തെപ്പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ മനസിന്റെ ആരോഗ്യം. എന്നാൽ ഇന്നും ഈ വിഷയത്തിന് അത്ര പ്രാധാന്യം നാം നൽകുന്നില്ല. അതിനൊപ്പം, ഇന്ന് നമ്മളൊക്കെ ജീവിക്കുന്നത് ഒരു സോഷ്യൽ മീഡിയ ലോകത്തിലാണ്. മുമ്പ് സമയം കളയാൻ മാത്രമായിരുന്നു സോഷ്യൽ മീഡിയയുടെ ഉപയോഗം. എന്നാൽ ഇന്ന്, അത് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടുണ്ട്.
പല കാര്യങ്ങളിൽ സോഷ്യൽ മീഡിയ നമ്മെ സഹായിക്കുമ്പോഴും, ചിലപ്പോഴത് നമ്മുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടാം? മനസ്സിന്റെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാം? എന്ന വിഷയങ്ങളേക്കുറിച്ച് കൂടുതൽ വിശദമായി സംസാരിക്കുകയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വിഭാഗത്തിലെ ഡോ. എൽസി ഉമ്മൻ.
ദൈനംദിന ഗ്രീറ്റിങ്ങ്‌സ് ഉപയോഗം മനുഷ്യന്റെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ചെറിയ ഗ്രീറ്റിങ്ങ്‌സ് പോലും ഒരാളുടെ മനസ്സിന് വലിയ സ്വാധീനം നൽകാം. നമ്മൾ പലപ്പോഴും "ഗുഡ് മോർണിംഗ്", "നമസ്കാരം", "ഹായ്" തുടങ്ങിയ വാക്കുകൾ വളരെ സാധാരണമായി ഉപയോഗിക്കുന്നു. എന്നാൽ ഈ ചെറിയ വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. മനസ്സിലൊരു പോസിറ്റീവ് ഫീൽ ഒരുക്കാൻ ഇത്തരത്തിലുള്ള വാക്കുകൾക്ക് കഴിയും. ഒരാൾ മാനസികമായി ബുദ്ധിമുട്ടുമ്പോൾ ആളുകൾ സ്നേഹത്തോടെയും കരുതലോടെയും സംസാരിക്കുന്നത് അവർക്കു കുറച്ച് ആശ്വാസം നൽകും. നമ്മളിലെ ചെറിയൊരു പുഞ്ചിരിയും വാക്കിനൊപ്പം ഉള്ള സ്നേഹവും മനസ്സിന് ശക്തി നൽകും. അതിനാൽ തന്നെ, ഒരാളെ കാണുമ്പോൾ ചെറു പുഞ്ചിരിയോടെയും ആത്മാർത്ഥതയോടെയും ഗ്രീറ്റ് ചെയ്യാൻ നമ്മൾ ശ്രമിക്കണം. അതിന് മനുഷ്യരുടെ മനസിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ കഴിയും
സോഷ്യൽ മീഡിയ 'റീൽ ഡോക്ടർമാർ' – ജാഗ്രത ആവശ്യമാണ്
ഇന്ന് സോഷ്യൽ മീഡിയ തുറക്കുന്ന മിക്കവാറും ആളുകൾക്ക് ആദ്യം കാണുന്നത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട റീലുകളാണ്. "നിങ്ങൾക്ക് ഉറക്കം കിട്ടുന്നുണ്ടോ?", "മനസ്സമാധാനം എങ്ങനെയാണ്?", "വീട്ടിൽ സമാധാനത്തിനായി എന്ത് ചെയ്യാം?" തുടങ്ങിയ ചോദ്യങ്ങളോടുകൂടിയ റീലുകൾ നമ്മൾ പലരും കാണാറുണ്ട്. നമ്മൾ ഇതു കാണുകയും, കുറച്ച് സമയം കഴിഞ്ഞ് അതിലൊക്കെ വിശ്വസിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, അതു പറയുന്ന ആളുകൾക്ക് അതിന് വേണ്ട യോഗ്യതയുണ്ടോ എന്ന് നമ്മൾ ചോദിക്കാറില്ല.ഒരാളെ എളുപ്പത്തിൽ സ്വാധീനിക്കാൻ ഇവർ മനസ്സിന്റെ ദുർബലമായ ഭാഗങ്ങൾ ടാർഗറ്റ് ചെയ്യുന്നു.
പലപ്പോഴും ഇത്തരത്തിലുള്ള "റീൽ ഡോക്ടർമാർ" മനസികമായി ദുര്‍ബലമായവരുടെ വികാരങ്ങൾ ഉപയോഗിച്ച് അവരുടെ ശ്രദ്ധ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. നല്ല രീതിയിൽ സംസാരിച്ച്, സഹാനുഭൂതി തോന്നിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ചോദിച്ച് ആളുകളുടെ വിശ്വാസം നേടുകയാണ് അവരുടെ രീതി. പക്ഷേ, ഇവരിൽ പലരും ഒരിക്കലും ഒരു സൈക്യാട്രിസ്റ്റിനെ കാണണമെന്നോ, വിദഗ്ധന്റെ സഹായം തേടണമെന്നോ പറയാറില്ല. കാരണം അതൊക്കെ പറയുന്നത് അവരുടെ "പോപ്പുലാരിറ്റി" കുറയ്ക്കാം. അതിനുപകരം അവർ വീട്ടിൽ ചെയ്യാവുന്ന ചെറു ഉപദേശങ്ങൾ മാത്രം പറയുന്നു. പക്ഷേ, അവ ശരിയാകണമെന്നില്ല.ഇങ്ങനെ തെറ്റായ വിവരങ്ങളുമായി ആളുകളെ ആകർഷിച്ച്, അവരുടെ അജ്ഞതയെ ഉപയോഗപ്പെടുത്തുകയാണ് ചിലർ ചെയ്യുന്നത്. അതുകൊണ്ട്, മനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റീലുകൾ കാണുന്നതല്ല, യോജിച്ച ഡോക്ടറെ കാണുക എന്നതാണ് ശരിയായ വഴി.
ആളുകളിലെ സൈക്യാട്രിസ്റ്റിനെ കാണാനുള്ള ബുദ്ധിമുട്ട്
മനസ്സിന്റെ ആരോഗ്യവും ശരീരാരോഗ്യത്തിന് തുല്യമായി പ്രധാനപ്പെട്ടതാണെങ്കിലും, ഇതിന്റെ പ്രാധാന്യം പലർക്കും മനസ്സിലായിട്ടില്ല. ഇന്നും പലരും മനോരോഗം എന്നതു കേട്ടാൽ ഭയപ്പെടുകയോ അതിനെ അവമതിക്കുകയോ ചെയ്യുന്നു."മനസ്സിന് പ്രശ്നം വന്നത് ശാപം കൊണ്ടാണ്", "കൂട്ടുകാരോ ബന്ധുക്കളോ ചെയ്ത കൂടോത്രം കൊണ്ടാണ്", എന്നതുപോലുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുറച്ച് പേരെങ്കിലും മനസ്സിന് രോഗം വരാമെന്നും അത് ചികിത്സയിലൂടെ ഭേദമാകാമെന്നും വിശ്വസിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും ഈ അവസ്ഥ മോശമാണെന്നും നാണക്കേടാണെന്നും വിശ്വസിക്കുന്നവരാണ്. ഇതിനൊപ്പം, "ഭ്രാന്ത്", "വട്ട്", പോലുള്ള വാക്കുകൾ ചിലർ ഇപ്പോഴും ഉപയോഗിക്കുന്നു. ഇങ്ങനെ പറയുന്നത് രോഗിയേയും ചികിത്സയെയും അപമാനിക്കുന്നതും ആൾക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമാണ്.
ഇത് പോലെ മനോരോഗങ്ങളെ കുറിച്ചുള്ള തെറ്റായ ധാരണകൾ നമ്മൾ പണ്ടുകാലം മുതൽ തന്നെ കേട്ട് വളർന്നവരാണ്. അത് പതുക്കെ മനോരോഗങ്ങൾ മോശമാണെന്ന തോന്നൽ മനസ്സിൽ ആഴത്തിൽ പതിയാനുള്ള കാരണമാകുന്നു. ഇതിന് പുറമേ, ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന റീലുകളിലുള്ള ടിപ്സുകൾക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ അവർക്ക് വേണ്ടുന്നത് ഒരു നല്ല ഡോക്ടറുടെ സഹായം ആണെന്ന് പലർക്കും മനസ്സിലാകാറില്ല.
വിദഗ്ധന്റെ സഹായം ആവശ്യമുള്ളപ്പോഴും, അതിലേക്കുള്ള വഴിയാണ് നമ്മൾ ഒഴിവാക്കുന്നത്. ഇതാണ് ശരിയായ ചികിത്സയെക്കാൾ ആളുകൾ തെറ്റായ വഴി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.ഈ രീതിയിൽ മനസ്സിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറിയാൽ മാത്രമേ, കൂടുതൽ പേർ സൈക്യാട്രിസ്റ്റിനെ കാണാൻ മുന്നോട്ടുവരൂ. മനസ്സിന് രോഗം വന്നാൽ അതിനും ഡോക്ടറുടെ സഹായം ആവശ്യമുണ്ടെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്
ഗൂഗിൾ ഡോക്ടർ
എന്തുകിട്ടിയാലും ഗൂഗളിനോട് ചോദിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രൻഡ്. അതിപ്പോൾ ആരോഗ്യത്തിന്റെ കാര്യത്തിലായാലും മരുന്നുകളുടെ കാര്യമായാലും. ഇത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുന്നത്. ഇതിലൂടെ തെറ്റായിട്ടുള്ള അറിവാണ് ആളുകൾക്ക് ലഭിക്കുന്നത്. ഇത് രോഗിക്ക് ഡോക്‌റുമായുള്ള രോഗിയുടെ വിശ്വാസം നഷ്ടപ്പെട്ട് പോകുന്നതിന് കാരണമായിതീരുന്നു.
പ്രകൃതിദത്തമായി കിട്ടുന്നതെല്ലാം സുരക്ഷിതമല്ല
സമൂഹത്തിലുള്ള ആളുകളുടെ പൊതു ധാരണയാണ് പ്രകൃതിദത്തമായി കിട്ടുന്നതെല്ലാം സുരക്ഷിതമാണെന്നും അലോപ്പതിയും മറ്റും പാർശ്വഫലങ്ങൾ കൂടുതലുള്ളതാണെന്നും അത്തരം മരുന്നുകൾ കഴിക്കരുതെന്നും. ഇത്തരം ധാരണയെ ചൂഷണം ചെയ്യുന്ന തരം മറ്റ് ചികിത്സാരീതികളും മരുന്നുകളും ഇപ്പോൾ വിപണിയിലുണ്ട്.
എന്നാൽ അത്തരത്തിൽ തെറ്റായ ധാരണകൾ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിൽ പ്രാധാന പങ്കും പരസ്യങ്ങൾക്കും സോഷ്യൽ മീഡിയക്കുമാണ്. മനുഷ്യർ തിരിച്ചറിയാത്ത ഒന്നുണ്ട് ലോകത്തുള്ള എല്ലാംതന്നെ കെമിക്കലാണ്. ഏത് മോളിക്യുലാർ എടുത്താലും കെമിക്കലാണ്. അത്തരത്തിൽ മനുഷ്യന്റെ അറിവിനെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates