വാഷിങ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ മാസ്ക്കുകൾ ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകൾ രോഗം ബാധിക്കാതെ രക്ഷപ്പെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണ്. ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടിൽ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണ്. അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏപ്രിൽ ആറിന് വടക്കൻ ഇറ്റലിയിലും ഏപ്രിൽ 17ന് ന്യൂയോർക്ക് നഗരത്തിലും മുഖാവരണം നിർബന്ധമാക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ന്യൂയോർക്കിൽ മുഖാവരണം നിർബന്ധമാക്കുന്നത് വഴി ഏപ്രിൽ 17 മുതൽ മെയ് ഒൻപത് വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളം കുറയ്ക്കാനായി. മുഖാവരണം ഉപയോഗിച്ചതിലൂടെ ഏപ്രിൽ ആറ് മുതൽ മെയ് ഒൻപത് വരെ ഇറ്റലിയിലെ രോഗ ബാധിതരുടെ എണ്ണത്തിൽ 78,000 ഓളം കുറവുണ്ടായതായും ഗവേഷകർ പറയുന്നു.
ന്യൂയോർക്കിൽ മുഖാവരണം ധരിക്കുന്നത് പ്രാബല്യത്തിൽ വന്നതോടെ പുതിയ രോഗികളുടെ എണ്ണം പ്രതിദിനം മൂന്ന് ശതമാനം കുറഞ്ഞു. എന്നാൽ ഇക്കാലയളവിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ദിവസേന പുതിയ രോഗികൾ വർധിച്ചതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോർക്കിലും ഇറ്റലിയിലും മുഖാവരണം നിർബന്ധമാക്കുന്നതിന് മുൻപ് തന്നെ നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം, ക്വാറന്റൈൻ, ഐസൊലേഷൻ എന്നിവയെല്ലാം പ്രാബല്യത്തിലുണ്ടായിരുന്നു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാൻ മാത്രമേ ഇവ സഹായിക്കുകയുള്ളു. അതേസമയം മുഖം മറയ്ക്കുന്നത് വായുവിലൂടെ രോഗം പകരുന്നത് തടയാൻ സഹായിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates