ആ കുരിശ് നീക്കം ചെയ്തതില്‍ സന്തോഷിക്കുന്നത് ക്രിസ്തു: ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും  മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു
ആ കുരിശ് നീക്കം ചെയ്തതില്‍ സന്തോഷിക്കുന്നത് ക്രിസ്തു: ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൈയേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവും സന്തോഷിക്കുന്നത് യേശു ക്രിസ്തുവായിരിക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ദൈവശാസ്്ത്രജ്ഞനുമായ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മൂന്നാര്‍ ദൗത്യത്തിന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിവാദ്യം അര്‍പ്പിച്ചു. ദൗത്യത്തിന് പച്ചക്കൊടി വീശിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ അഭിനന്ദിച്ചുകൊണ്ടാണ് ബിഷപ്പിന്റെ പോസ്റ്റ്. നമുക്ക് അവസാനം ഒരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നു എന്നാണ് ബിഷപ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

ഒരു പഴയ സംഭവ കഥ ഓര്‍ക്കുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് സുവിശേഷീകരണം നടത്താന്‍ കുറെ വെള്ളക്കാര്‍ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിര്‍ത്തി അവരോട് കണ്ണടക്കാന്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു അവര്‍ കണ്ണു തുറന്നപ്പോള്‍ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിള്‍ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാന്‍ എഴുതിയതു പോലെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും  മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com