പ്രതിഷേധം ശക്തം ; മല ചവിട്ടാനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കി

മടങ്ങിപ്പോകില്ലെന്ന നിലപാട് തുടർന്ന യുവതികളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് തിരിച്ചിറക്കിയത്
പ്രതിഷേധം ശക്തം ; മല ചവിട്ടാനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കി


ശബരിമല: ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കി. മടങ്ങിപ്പോകില്ലെന്ന നിലപാട് തുടർന്ന യുവതികളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് തിരിച്ചിറക്കിയത്.  യുവതികൾ അടങ്ങുന്ന സംഘത്തെ പൊലീസ് ജീപ്പിലേക്ക് കയറ്റി പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലർച്ചെ മലകയറാനെത്തിയത്. യുവതികൾ എത്തിയത് അറിഞ്ഞതോടെ നാമജപവുമായി പ്രതിഷേധക്കാർ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നു. 

. നാമജപ ശരണം വിളികളോടെ പ്രതിഷേധക്കാർ മൂന്നുമണിക്കൂറോളം നീലിമലയിൽ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ യുവതികൾ അടങ്ങുന്ന സംഘത്തിന് പൊലീസ് വലയം തീർത്തു. പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോകണമെന്ന് യുവതികളും പുരുഷന്മാരും അടങ്ങുന്ന സംഘത്തോട് പൊലീസ് ആവശ്യപ്പെട്ടു.  ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് രേഷ്മ നിശാന്തും ഷാനിലയും അടങ്ങുന്ന സംഘം മലകയറി തുടങ്ങിയത്. സംഘത്തിൽ രണ്ട് യുവതികളെ കൂടാതെ ആറ് പുരുഷന്മാരും ഉണ്ടായിരുന്നു. ഫെയ്സ് ബുക്ക് കൂട്ടായ്മയിൽപ്പെട്ടവരാണ് ഇവരെന്ന് സൂചനയുണ്ട്. 

ഇതിനിടെ യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ശബരിമല ദർശനം നടത്തിയിട്ടേ മടങ്ങിപ്പോകൂ എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയിരുന്നു രേഷ്മയും ഷാനിലയും. നൂറു ദിവസത്തിലേറെയായി തങ്ങൾ വ്രതം നോറ്റു വരികയാണ്. വ്രതം നോറ്റ് ശബരിമലയിൽ വന്നത് പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകാനല്ലെന്നും യുവതികൾ വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകുകയുള്ളൂവെന്നും മല കയറാനെത്തിയ രേഷ്മയും ഷാനിലയും വ്യക്തമാക്കി. പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നൽകിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. എന്നാൽ ഇപ്പോൾ പൊലീസ് പുലർത്തുന്ന നിസം​ഗതയിൽ പ്രതിഷേധമുണ്ടെന്നും രേഷ്മ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com