കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലും ഇടതുപക്ഷം ഭരണത്തിലേക്ക്. ലീഗ് വിമതന്‍ അഷ്‌റഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു ഉപാധികളുമില്ലാതെയാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. സുസ്ഥിര ഭരണത്തിന് പിന്തുണ നല്‍കുമെന്ന് സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഷ്‌റഫ് പറഞ്ഞു.
മട്ടാഞ്ചേരിയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഇടതുമുന്നണി ഉറപ്പുനൽകിയെന്ന് അഷ്റഫ് പറഞ്ഞു.രണ്ടു മുന്നണികളും പിന്തുണ തേടിയിരുന്നു. സ്ഥാനങ്ങൾ ലഭിക്കാൻ അർഹതപ്പെട്ട ആളാണ് താൻ. എന്നാൽ യാതൊരു വിലപേശൽ ചർച്ചകളും നടത്തിയിട്ടില്ല.
പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ ഭരണത്തിൽ കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്. ലീഗിൽ നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അഷ്റഫ് പറഞ്ഞു.
കൊച്ചി കോർപറേഷനിൽ ആകെ 74 സീറ്റാണുള്ളത്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ല. ഇടതുമുന്നണിക്ക് 34 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് അഞ്ചും സീറ്റ് ലഭിച്ചു. നാല് വിമതർ വിജയിച്ചു. രണ്ട് പേർ കോൺഗ്രസും മുസ്ലിം ലീഗിൽ നിന്നും സിപിഎമ്മിൽ നിന്നും ഓരോ ആൾ വീതവുമാണ് വിമതരായി വിജയിച്ചത്. വിമതരിൽ ഒരാൾ പിന്തുണച്ചാൽ ഇടതുപക്ഷത്തിന് ഭരണം ലഭിക്കും. അതേസമയം നാല് വിമതരും പിന്തുണച്ചാലേ യുഡിഎഫിന് അധികാരം ഉറപ്പിക്കാനാവൂ.
പനയപ്പിള്ളിയില്‍ ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് വിമതരായി ജയിച്ചത്. കല്‍വത്തിയിൽ ടി കെ അഷ്റഫ് മുസ്ലിം ലീഗ് വിമതനായി ജയിച്ചു കയറി. മാനാശ്ശേരിയില്‍ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ പി ആന്‍റണിയാണ് സിപിഎം വിമതനായി ജയിച്ചത്. കെ പി ആന്‍റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ 10 വർഷത്തിന് ശേഷം കൊച്ചി നഗരഭരണം ഇടതുപക്ഷം തിരിച്ചുപിടിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ