എസ്ഡിപിഐ നേതാവിന്റെ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്
എസ്ഡിപിഐ നേതാവ് ഷാനിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നവര്‍/എക്‌സ്പ്രസ്
എസ്ഡിപിഐ നേതാവ് ഷാനിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നവര്‍/എക്‌സ്പ്രസ്


ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇന്നലെ മുതല്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല ഇവരെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. 

മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.

രണ്‍ജിത് വധക്കേസില്‍ 12 പ്രതികള്‍

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും എഡിജിപി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 12 പ്രതികളാണുള്ളത്. കൂടുതല്‍ അ്‌ന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടാമെന്നും എഡിജിപി പറഞ്ഞു.

സമാധാന യോഗം മാറ്റി

രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം നാളത്തേക്കു മാറ്റി. ഇന്നു ചേരാന്‍ നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. സമയം പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്താണ് സര്‍വകക്ഷി യോഗമെന്നും അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. കലക്ടര്‍ യോഗംവിളിച്ചത് കൂടിയാലോചന ഇല്ലാതെയെന്നും അവര്‍ ആരോപിച്ചു.ഇതിനെത്തുടര്‍ന്നു മൂന്നു മണിക്കു നിശ്ചയിച്ച യോഗം അ്ഞ്ചു മണിയിലേക്കു മാറ്റിയിരുന്നു. ഇതിലും പങ്കെടുക്കില്ലെന്ന് ബിജെപി അറയിച്ചതിനെത്തുടര്‍ന്നാണ് നാളത്തേക്കു മാറ്റിയത്. 

ജില്ലയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും മന്ത്രി പി പ്രസാദും യോഗത്തില്‍ പങ്കെടുക്കും. 

സര്‍വ്വകക്ഷി യോഗത്തിന്റെ സമയം ഇന്നലെ തീരുമാനിച്ചിരുന്നെങ്കിലും രഞ്ജിത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടകള്‍ വൈകിയതിനാല്‍ സംസ്‌കാരം ഇന്നലെ നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരിക്കും സംസ്‌കാരമെന്നും ഇത് കണക്കാകാതെയാണ് കലക്ടര്‍ യോഗം തീരുമാനിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com