ഭർതൃ വീട്ടുകാരിൽ നിന്ന് മകനെ വിട്ടുകിട്ടണം; പൊലീസ് സ്റ്റേഷന് മുന്നിൽ യുവതിയുടെ 15 മണിക്കൂർ നീണ്ട പ്രതിഷേധം; നാടകീയ രം​ഗങ്ങൾ

ഭർതൃ വീട്ടുകാരിൽ നിന്ന് മകനെ വിട്ടുകിട്ടണം; പൊലീസ് സ്റ്റേഷന് മുന്നിൽ യുവതിയുടെ 15 മണിക്കൂർ നീണ്ട പ്രതിഷേധം; നാടകീയ രം​ഗങ്ങൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഭർത്താവിന്റെ വീട്ടുകാരോടൊപ്പം കഴിയുന്ന മകനെ വിട്ടുകിട്ടാൻ നൽകിയ പരാതിക്ക് നീതി ലഭിക്കാത്തതിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി യുവതി. 15 മണിക്കൂറോളം പ്രതിഷേധിച്ച യുവതിയ്ക്ക് മുന്നിൽ ഒടുവിൽ പൊലീസ് കീഴടങ്ങി. 

അർധരാത്രിയോടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങിയ പൊലീസ്, കുട്ടിയെ സ്റ്റേഷനിലെത്തിച്ച് അമ്മയ്ക്കു കൈമാറി. ശനിയാഴ്ച മാന്നാർ പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ബുധനൂർ തയ്യൂർ ആനന്ദ ഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന സ്നേഹ (26)യാണ് മകൻ നാലു വയസുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനൂർ മനോജ് ഭവനത്തിൽ സുനിലുമായി 2014 -ൽ രജിസ്റ്റർ വിവാഹം ചെയ്യുകയും ഭർതൃ വീട്ടുകാരുടെ മോശം പെരുമാറ്റംമൂലം ഭർത്താവുമായി വാടകയ്ക്കു മാറി താമസിക്കുകയായിരുന്നെന്നും സ്നേഹ പറയുന്നു. 

ആദ്യ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചു. രണ്ടാമത്തെ മകനായ അശ്വിന്റെ പേരിടൽ ചടങ്ങിനു ശേഷം ഭർത്താവ് സുനിൽ വിദേശത്തു പോയി. 2020 ജൂലൈയിൽ താൻ ക്വാറന്റൈനിലായിരിക്കുമ്പോൾ കുഞ്ഞിനെ ഭർതൃ വീട്ടുകാർ കൊണ്ടുപോയി. അതിന് ശേഷം കുഞ്ഞിനെ തിരികെ നൽകാനോ കാണാനോ അനുവദിക്കാതെ മാറ്റിനിർത്തിയതായും യുവതി പറയുന്നു.

2020 സെപ്റ്റംബറിൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയില്ലാതായപ്പോൾ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. തുടർന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാർ ഇൻസ്‌പെക്ടർ സ്റ്റേഷനിൽ വിളിപ്പിച്ചു.

ഭർത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീർപ്പുണ്ടാക്കാമെന്നറിയിച്ച് പറഞ്ഞുവിടാൻ ശ്രമിച്ചതായി യുവതി പറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാ പൊലീസ് അടക്കമുള്ളവർ ചേർന്ന് ബലം പ്രയോഗിച്ച് തന്റെയടുക്കൽ നിന്നു നീക്കിയതായും സ്നേഹ പറയുന്നു. പൊലീസ് ബലമായി സ്റ്റേഷനിൽ നിന്ന് പുറത്താക്കുകയും അസഭ്യം പറയുകയും ചെയ്തതായും സ്നേഹ ആരോപിക്കുന്നു. തുടർന്നായിരുന്നു സ്നേഹയുടെ പ്രതിഷേധം.

രാത്രി പതിനൊന്നോടെ മാന്നാർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്നേഹയെയുംകൂട്ടി ഭർതൃ വീട്ടിലെത്തിയ പൊലീസ് മകനെ സ്റ്റേഷനിലെത്തിച്ച് വ്യവസ്ഥകളോടെ യുവതിക്കു കൈമാറുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഭർതൃ വീട്ടിലേക്ക് പോകുന്ന വഴിയും തനിക്കു നേരെ അസഭ്യവർഷമുണ്ടായതായും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും യുവതി പറഞ്ഞു.

കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനിൽ വിദേശത്തു നിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി ഇൻസ്പെക്ടർ ജി സുരേഷ്‌കുമാർ പറഞ്ഞു. പിന്നീട് ഒരാഴ്ചത്തേക്കു വിട്ടുകൊടുക്കാൻ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകൻ സുരക്ഷിതനല്ലെന്ന് സുനിൽ പറഞ്ഞതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com