കോട്ടയം; വീട്ടുമുറ്റത്ത് അനധികൃത മദ്യവിൽപന നടത്തിയയാൾ എക്സൈസിന്റെ പിടിയിൽ. പാമ്പാടി മറ്റക്കര മൂരിപ്പാറ എം.എം.ജോസഫിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ 110 കുപ്പി മദ്യമാണ് കണ്ടെത്തിയത്. സമ്പൂർണ ലോക്ക്ഡൗണുള്ള ശനി, ഞായർ ദിനങ്ങളിലാണ് വ്യാപകമായി വിൽപ്പന നടന്നിരുന്നത്.
മദ്യക്കുപ്പികൾ ചെറിയ ചാക്കുകളിൽ കെട്ടിയ ശേഷം കുഴിയെടുത്തു മൂടും. ഇതിനു മുകളിൽ ചപ്പു ചവറുകൾ ഇട്ടു മൂടുകയും ചെയ്തിരുന്നു. കുപ്പിക്ക് 200 രൂപ അധികമായി ഈടാക്കിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. മറ്റക്കര കേന്ദ്രീകരിച്ചു അനധികൃത മദ്യ വിൽപന നടക്കുന്ന വിവരത്തെ തുടർന്നു എക്സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ പി.കെ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 55 ലീറ്റർ മദ്യം ഉണ്ടായിരുന്നതായി എക്സൈസ് പറഞ്ഞു. മദ്യ വിൽപനയിലൂടെ ലഭിച്ച 18500 രൂപയും ഇയാളിൽ നിന്നു കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ