കുടുംബവഴക്കിൽ പരാതി, ചർച്ചയ്ക്കിടെ സിഐ ചീത്ത വിളിച്ചു; പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി ജീവനൊടുക്കി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി തൂങ്ങിമരിച്ചു. ആലുവ എടയപ്പുറത്താണ് സംഭവം. എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. 21 വയസ്സായിരുന്നു. 

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. നാളുകളായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.  ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് നിലനിന്നിരുന്നു. ഇതില്‍ പരാതിപ്പെടാനാണ് യുവതി ആലുവ സിഐ ഓഫീസിലെത്തിയത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതായി പൊലീസുകാര്‍ സൂചിപ്പിച്ചു. 

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി. 

എന്നാല്‍ പൊലീസ് ഇതുനിഷേധിച്ചു. ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയ യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com