കൽപ്പറ്റ: ഡ്യൂട്ടിയിലിരിക്കെ വനത്തിൽ ആയുധവുമായി വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെൻഷൻ. വയനാട്- നീലഗിരി അതിർത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സിജുവിനെയാണ് (40) സസ്‌പെൻഡ് ചെയ്തത്. കൂട്ടുകാർക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തിലാണ് സിജു വേട്ടയ്ക്ക് പോയത്.
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തിൽ പ്രവേശിച്ചത്. തലയിൽ സെർച്ച് ലൈറ്റും കൈയിൽ നാടൻ തോക്കുമായി വനത്തിലൂടെ സിജു പോകുന്നത് ഇവിടങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകർ കേസ് രജിസ്റ്റർ ചെയ്യുകയും വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറ ദൃശ്യങ്ങൾ ഗൂഡല്ലൂർ പൊലീസിന് കൈമാറുകയും ചെയ്തു.
കടുത്ത നടപടികൾക്ക് സാധ്യത
പൊലീസ് പരിശോധനയിലാണ് തോക്കുമായി കാട്ടിൽ നിൽക്കുന്നയാൾ പോലീസ് കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞത്. സസ്‌പെൻഷന് പുറമെ കടുത്ത നടപടികൾ ഉദ്യോഗസ്ഥനെതിരെ ഉണ്ടാകാനും സാധ്യതയുണ്ട്.
സംഭവ ദിവസം ഇയാൾ എരുമാട് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സസ്‌പെൻഷൻ. അതേസമയം ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates