മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം; ഉത്തരവ് ഇന്നുണ്ടായേക്കും

നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേല്‍നോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.

മേല്‍നോട്ട സമിതി യോഗം ചേര്‍ന്നു

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമിതിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കും. 

എതിർപ്പുമായി തമിഴ്നാട്

2018 ല്‍ ചെയ്തതുപോലെ ജലനിരപ്പ് 139 അടിക്ക് താഴെയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനെ തമിഴ്‌നാട് എതിര്‍ക്കുന്നു. സുപ്രീംകോടതി വിധി പ്രകാരം ജലനിരപ്പ് 142 അടി വരെയാകാമെന്നാണ് തമിഴ്‌നാടിന്റെ വാദം. 

2018 ലെ പ്രളയത്തെത്തുടര്‍ന്ന് കേരളത്തിന്റെ ആവശ്യപ്രകാരം ജലനിരപ്പ് 139 അടിയായി സുപ്രീംകോടതി നിജപ്പെടുത്തിയിരുന്നു. അന്നത്തേതിനേക്കാള്‍ ആശങ്കാജനകമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് കേരള- തമിഴ്‌നാട് ഉന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ചൂണ്ടിക്കാട്ടി. 

അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട്

അതിനാൽ, ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട് മരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച വരെ ജലനിരപ്പ് 138 അടിയായി നിജപ്പെടുത്താമെന്ന് തമിഴ്‌നാട് യോഗത്തില്‍ സമ്മതിച്ചു. 

നിറഞ്ഞു കിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തും 

കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. പകരം ജലനിരപ്പ് 138 അടിയിലെത്തിയാല്‍, സ്പില്‍വേ ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കും. 90 ശതമാനത്തിലേറെ നിറഞ്ഞു കിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്കാകും വെള്ളം എത്തുക. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കന്റില്‍ 2300 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com