ലോട്ടറി എടുത്തു കടത്തിലായി, ബാധ്യത തീർക്കാൻ വീട്ടിൽ മോഷ്ടിക്കാൻ കയറി; സ്വർണവും പണവും കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ

മോഷ്ടിച്ചെടുത്ത സ്വർണത്തിൽ 30 പവനോളം സ്വർണവും പണവും അയൽപക്കത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തി
അറസ്റ്റിലായ ഷിനോ/ ടെലിവിഷൻ ദൃശ്യം
അറസ്റ്റിലായ ഷിനോ/ ടെലിവിഷൻ ദൃശ്യം

കോട്ടയം;  വൈദികന്റെ വീട്ടിൽ വൻ കവർച്ചനടത്തിയ സംഭവത്തിൽ ഇന്നലെയാണ് മകൻ അറസ്റ്റിലാവുന്നത്. സാമ്പത്തിക ബാധ്യത തീർക്കാനായിരുന്നു ഷിനോ നൈനാൻ ജേക്കബ് സ്വന്തം വീട്ടിൽ നിന്നു തന്നെ മോഷണം നടത്തിയത്. പാമ്പാടി കൂരോപ്പട ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണാഭരണങ്ങളും നാല്പതിനായിരത്തോളം രൂപയുമാണ് വീട്ടിൽനിന്ന് മോഷണം പോയത്. പണവും സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. 

വൻതോതിൽ ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായിരുന്നു ഷിനോ. അതിനാൽ ഇയാൾക്ക് വലിയ സാമ്പത്തികബാധ്യതയും ഉണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത സ്വർണത്തിൽ 30 പവനോളം സ്വർണവും പണവും അയൽപക്കത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചനിലയിൽ കണ്ടെത്തിയിരുന്നു. 21 പവനോളം സ്വർണാഭരണങ്ങൾ പുരയിടത്തിലും വഴിയിലുമായികിടന്ന് തിരികെ ലഭിച്ചിരുന്നു. സാമ്പത്തികബാധ്യതകൾ തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് ഫാ. നൈനാന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കപ്പെട്ടത്. വൈദികനും ഭാര്യയും വൈകീട്ട് പള്ളിയിലേയ്ക്കുപോയ സമയത്തായിരുന്നു കവർച്ച. വീടിനെക്കുറിച്ചും വൈദികൻ പോയിവരുന്ന സമയവും സംബന്ധിച്ച് വ്യക്തമായ വിവരമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. 

കട്ടിലിലെ മെത്തക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയത്. പറമ്പിൽ നിന്നു തന്നെ മോഷ്ടിച്ച സ്വർണം കൂടി കിട്ടിയതോടെ വീടുമായി വളരെ അടുപ്പമുള്ളവരാണെന്നും പരിചിതരായ മോഷ്ടാക്കളല്ലെന്നുമുള്ള നിഗമനത്തിൽ അന്വേഷണസംഘം എത്തി. ശാസ്ത്രീയ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ആറ് വിരലടയാളങ്ങൾ ലഭിച്ചെങ്കിലും പുറത്തുനിന്നുള്ള ആളുകളുടെ വിരലടയാളങ്ങൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കവർച്ചനടന്ന ദിവസം അപരിചിതരായ ആളുകളെ സമീപ പ്രദേശങ്ങളിലൊന്നും കണ്ടിരുന്നില്ലെന്ന് നാട്ടുകാരും പൊലീസിന് മൊഴിനൽകി. 

അടുക്കളഭാഗത്തുനിന്ന് മണംപിടിച്ച് ഓടിയ പോലീസ് നായ പോയവഴിയെ മകൻ അന്നേദിവസം സഞ്ചരിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു. ചില സാമ്പത്തിക ബാധ്യതകളുണ്ടെന്ന സൂചനകൂടി ലഭിച്ചതോടെ മകനെ നിരീക്ഷണത്തിലാക്കി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com