'ലോക്കപ്പ് കശാപ്പുശാലയല്ല. മൂന്നാംമുറ പാടില്ല'; പൊലീസിലെ ക്രിമിനലുകള്‍ കുറയുകയാണെന്ന് മുഖ്യമന്ത്രി

'പൊലീസില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്'
പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുശ്രദ്ധ പിടിച്ചുപറ്റിയ എല്ലാ കേസുകളിലും അന്വേഷണം ഫലപ്രദമാണ്. പൊലീസിനെ താറടിച്ചു കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൊലീസിനെ താറടിച്ചു കാണിക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ക്രമസമാധാനം സംബന്ധിച്ച് കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊലീസില്‍ ക്രിമിനലുകള്‍ കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. കേസ് അന്വേഷണത്തില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമാണ്. പൊലീസില്‍ രാഷ്ട്രീയവല്‍ക്കരണമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. 

പൊലീസ് ചെയ്യുന്ന തെറ്റ് സര്‍ക്കാര്‍ ന്യായീകരിക്കില്ല. തെറ്റു ചെയ്താല്‍ നടപടി സ്വീകരിക്കും. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ലോക്കപ്പ് കശാപ്പുശാലയല്ല. മൂന്നാംമുറ പാടില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുത് എന്നതാണ് സര്‍ക്കാര്‍ നയം. ഇത് സമൂഹത്തിനും ബോധ്യമുണ്ട്. തിരുവഞ്ചൂരിന്റെ അടിയന്തരപ്രമേയം ചീറ്റിപ്പോയി. വിഷയം ഗൗരവത്തോടെ അവതരിപ്പിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തെറ്റു ചെയ്യുന്ന പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. വഴിവിട്ട പൊലീസിനെ സര്‍ക്കാര്‍ സംരക്ഷിച്ചാല്‍ എവിടെ പോയി നില്‍ക്കും?. പിങ്ക് പൊലീസ് പരാജയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

പൊലീസ് പ്രതികളായ കേസുകള്‍ 828 എണ്ണമാണ്.ഇതില്‍ 28 എണ്ണം പീഡനക്കേസുകളാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അമിതമായ രാഷ്ട്രീയവത്കരണമാണ് പൊലീസ് സേനയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മാങ്ങാമോഷണക്കേസില്‍ പോലും പൊലീസ് പ്രതിയാകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. 

സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല

അതേസമയം സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പദ്ധതി മരവിപ്പിച്ചിട്ടില്ല. ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ല. കേസുകളും പിന്‍വലിക്കില്ല. സില്‍വര്‍ ലൈനില്‍ തുടര്‍നടപടികള്‍ക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടില്ല. പദ്ധതിക്കെതിരായ രാഷ്ട്രീയ പ്രക്ഷോഭത്തില്‍ ബിജെപി കൂടി പങ്കെടുത്തു. ബിജെപി പ്രതിഷേധത്തിന് വന്നതിനാല്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷം ഇറങ്ങിപ്പോയി

ക്രമസമാധാനം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന്, പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com