ജേക്കബ് തോമസ്/ ഫയല്‍
ജേക്കബ് തോമസ്/ ഫയല്‍

ഫ്ലക്സ് ബോര്‍ഡുകളില്‍ മാത്രം താല്‍പ്പര്യം; കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ല ; തുറന്നടിച്ച് ജേക്കബ് തോമസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടാണ് ട്വന്റി 20 സമീപിച്ചത്
Published on

കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്ന്  മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസ്. ഫ്ലക്സ് ബോര്‍ഡുകളിലും പബ്ലിക് ഷോകളിലും നിറഞ്ഞു നില്‍ക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. ഫ്ലക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ലെന്ന് അവര്‍ മനസ്സിലാക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. 

ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബിജെപിക്ക് താഴേത്തട്ടില്‍ ബന്ധമില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയുന്ന ലോക്കല്‍ നേതാക്കളുണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബിജെപിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാകൂ. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സാധ്യത

ആര്‍എസ്എസ് ഇടപെടുമ്പോള്‍ മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജീവമാകുന്നത്. ഇതും ബിജെപിയുടെ തോല്‍വിക്ക് ഘടകമാണ്. നിയമസഭ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സാധ്യതയുണ്ട്. ക്രൈസ്തവ സമൂഹത്തിനിടയില്‍ ബിജെപിക്ക് മുന്‍കാലത്തേക്കാള്‍ പിന്തുണയേറിയതായും ജേക്കബ് തോമസ് പറഞ്ഞു. 

ശബരിമല പ്രക്ഷോഭമാണ് കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. അന്നത്തെ സമയത്ത് അദ്ദേഹമായിരുന്നു ബെസ്റ്റ് ചോയ്‌സ്. സുരേന്ദ്രനെ മാറ്റിയാല്‍ പിന്നെ ആരാണ് ഉള്ളതെന്നും ജേക്കബ് തോമസ് ചോദിച്ചു. ബിജെപിയില്‍ ചേര്‍ന്നത് അബദ്ധമായി കരുതിയിട്ടില്ല. താന്‍ ഇപ്പോള്‍ ദൈനംദിന രാഷ്ട്രീയത്തില്‍ സജീവമല്ലെന്നു കരുതി പാര്‍ട്ടി വിട്ടിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. 

'ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 യും സമീപിച്ചു'

ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 യും തന്നെ സമീപിച്ചിരുന്നു. 2019 ല്‍ താന്‍ സര്‍വീസില്‍ ഇരിക്കുമ്പോഴാണ് എഎപി തന്നെ സമീപിച്ചത്. തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് അവരെ ആകര്‍ഷിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടാണ് ട്വന്റി 20 സമീപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിക്കാന്‍ (വിആര്‍എസ്) താന്‍ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com