'പ്രായം മറച്ചുവച്ചു'; ആനാവൂര്‍ നാഗപ്പന് എതിരെ കേസെടുക്കണം, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി
ആനാവൂർ നാ​ഗപ്പൻ, അഭിജിത്ത്
ആനാവൂർ നാ​ഗപ്പൻ, അഭിജിത്ത്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ കൂട്ട് നിന്നുവെന്ന മുന്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഭിജിത്തിന്റെ തുറന്ന് പറച്ചില്‍ ഉന്നയിച്ചാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

എസ്എഫ്ഐ നേതാവായി തുടരാന്‍ ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരം യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചെന്ന അഭിജിത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

തന്റെ കയ്യില്‍ പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരമാണ് യഥാര്‍ത്ഥ പ്രായം മറച്ചുവച്ചതെന്നും അഭിജിത്ത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. '26 വരെയേ എസ്എഫ്ഐയില്‍ നില്‍ക്കാന്‍ പറ്റൂ. ഈ വര്‍ഷം എനിക്ക് 30 ആയി. ഞാന്‍ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വര്‍ഷങ്ങളിലെ എല്ലാം സര്‍ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാന്‍ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ' അഭിജിത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നു.

ഇതിന് പിന്നാലെ, അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു. സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമാണ് അഭിജിത്ത്. അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്‌പെന്റ് ചെയ്തത്. 

നേരത്തെ, ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com