പാലക്കാട്: അയ്യപ്പൻ വിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. പാലക്കാട് ചന്ദനാംപറമ്പിലാണ് ആനയുടെ പരാക്രമം. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിൻചിറ ജിത്തു (22) എന്നിവർക്കും ആനപ്പാപ്പാനും വണ്ടാഴി സ്വദേശിനി തങ്കമണിക്കുമാണ് (67) പരിക്കേറ്റത്. തങ്കമണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെന്മാറ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ എഴുന്നള്ളത്ത് വണ്ടാഴി മോസ്കോമൊക്കിന് സമീപമെത്തിയപ്പോൾ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞു താഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. അതിനിടെ, നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയും വിരണ്ടു. ഇതോടെ, ആളുകൾ പരിഭ്രാന്തിയിൽ ചിതറിയോടി.
ആളുകൾ ചിതറിയോടുന്നതിനിടെ തിക്കിലും തിരക്കിലും വീണ് നിരവധി പേർക്ക് നിസര പരിക്കേറ്റിട്ടുണ്ട്. പാതയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും തകർത്തു. ഒരുമണിക്കൂറിനു ശേഷം രണ്ടാനകളെയും പാപ്പാന്മാരുടെ നേതൃത്വത്തിൽ തളച്ചു. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ