ദിലീപിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍; ഫോണുകള്‍ വിട്ടുനല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും തീരുമാനം

അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണ്‍ വിട്ടുനല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. 

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നാണ് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. തന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ഫോണിലുണ്ട്. അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. 
 
'കോടതിയില്‍ ഹാജരാക്കിക്കൂടേ '

അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. 

'പന്തീരായിരത്തോളം കോളുകള്‍ പഴയ ഫോണില്‍'

അതേസമയം കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 

അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും നല്‍കിയ സംരക്ഷണം കോടതി പിന്‍വലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്കനുകൂലമായ തെളിവുകളാണ് ആ ഫോണിലുള്ളതെങ്കില്‍ കോടതിയില്‍ ആ ഫോണുകള്‍ നല്‍കൂ എന്ന് കോടതി ദിലീപിനോട് പറഞ്ഞു. ഹൈക്കോടതി പ്രോസിക്യൂഷനൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ കോടതി ആവശ്യപ്പെട്ടാല്‍ ഫോണുകള്‍ നല്‍കാമെന്ന നിലപാടിലേക്ക് ദിലീപിന്റെ അഭിഭാഷകര്‍ മാറി. എവിടെയാണ് ഫോണുകള്‍  പരിശോധനയ്ക്ക് കൊടുത്തത് എന്നതിന്റെ വിവരങ്ങള്‍ ദിലീപ് കോടതിയില്‍ ഹാജരാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com