ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകൾ ഇന്ന് ഹാജരാക്കും; ഹൈക്കോടതി നിലപാട് നിർണായകം

രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാനാണ് ദിലീപിനോടും മറ്റുപ്രതികളോടും ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. 

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, സഹോദരീഭർത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്.  ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു. 

മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും

ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും 
ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബെഞ്ച്  ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.കോടതിക്ക് കൈമാറുന്ന ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോൺ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ ഉന്നയിക്കും.

മഞ്ജു വാര്യരുമായി സ്വകാര്യ സംഭാഷണമെന്ന് ദിലീപ്

മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.  തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഫ്ലാറ്റിലെ ഗൂഢാലോചന: കൂടുതൽ പേരെ ചോദ്യംചെയ്യും

ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ എം.ജി. റോഡിലെ ഫ്ളാറ്റിൽ ഒത്തുച്ചേർന്നു എന്ന് ക്രൈംബ്രാഞ്ച് പറയുന്ന സംഭവത്തിൽ കൂടുതൽ പേരെ ചോദ്യംചെയ്യും. ദിലീപ്, അനൂപ്, സൂരജ് എന്നിവർ പങ്കെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 2017 ഡിസംബറിലാണിത്. ഇതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കില്ല. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com