കോഴിക്കോട്: റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നതായി പരാതി. കോഴിക്കോട് എടക്കാടാണ് സംഭവം. വാടകയ്ക്ക് നല്‍കുന്ന ഒരു വീട്ടിൽ രണ്ട് വയസുള്ള നായയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നായയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.
വിഷയത്തിൽ പീപ്പിള്‍സ് ഫോര്‍ അനിമല്‍ എന്ന സംഘടനയാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൃഗ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെയാണ് ഉടമയ്‌ക്കെതിരെ കേസെടുത്തത്.
വീട് വാടകക്കെടുത്ത വിപിന്‍ എന്നയാളാണ് നായയെ വളര്‍ത്തിയിരുന്നത്. വിപിന്‍ വീട് ഒഴിഞ്ഞ് പോയെങ്കിലും നായയെ കൊണ്ടു പോയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നായയെ റെസ്‌ക്യൂ ചെയ്ത് ദത്ത് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ എലത്തൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിനിടെ നായ ചത്തു. പിന്നാലെയാണ് ഉടമയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
ചില കുടുംബ പ്രശ്‌നങ്ങള്‍ കാരണം തനിച്ച് താമസിക്കുന്ന കാലത്താണ് നായയെ വാങ്ങിയതെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ച് വീട്ടിലേക്ക് തിരിച്ച് പോയപ്പോള്‍ നായയെ കൊണ്ടു പോകാന്‍ പറ്റിയില്ലെന്നുമാണ് ഉടമയായ വിപിന്‍ പറയുന്നത്. എല്ലാ ദിവസവും നായയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നെന്നും വിപിന്‍ പറയുന്നു. കുറച്ച് ദിവസമായി തനിക്ക് പോവാന്‍ പറ്റാതിരുന്നതിനാല്‍ ഒരു സുഹൃത്തിനെ ഭക്ഷണം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിപിന്‍ പറയുന്നു.
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് നായയുടെ പോസ്റ്റുമോർട്ടം നടത്തിയത്. നായയുടെ ശരീരത്തില്‍ ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അംശം ഇല്ലായിരുന്നെന്നും മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ ആന്തരികാവയങ്ങളുടെ പരിശോധയ്ക്ക് ശേഷമേ മരണ കാരണം പറയാനാകൂ എന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി വിൽപ്പന; 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ