തിരുവനന്തപുരം: കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ്, കണ്ടക്ടർ എൻ അനിൽ കുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവർക്കെതിരെയാണ് നടപടി.
നേരത്തെ സംഭവത്തിൽ അഞ്ചിലേറെ ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു.
ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമലനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്
മലയന്‍കീഴ് സര്‍ക്കാര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കാനാണ് പ്രേമലന്‍ മകള്‍ക്കൊപ്പം ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മൂന്ന് മാസമായി താന്‍ കണ്‍സഷന് വേണ്ടി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമലന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമലനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ മര്‍ദിക്കുകയുമായിരുന്നു.
ജീവനക്കാര്‍ പ്രേമലനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മകളുടെ മുന്നിലിട്ട് ഒന്നും ചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമലനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ